ആദിവാസി വയോധികയെ നാലു ദിവസമായിട്ടും കണ്ടെത്തിയില്ല
text_fieldsഅതിരപ്പിള്ളി: തിങ്കളാഴ്ച കാണാതായ വാച്ചുമരത്തെ ആദിവാസി വയോധികയെക്കുറിച്ച് വിവരം ലഭിച്ചില്ല. വാച്ചുമരം കോളനിയിലെ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണിയെയാണ് കാണാതായത്. നാലു ദിവസമായി ഇവരെ കണ്ടെത്താൻ വനപാലകരും പൊലീസും ആദിവാസികളും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഡോഗ് സ്ക്വാഡ് എത്തി തിരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ഇവർക്കായി കാട്ടിൽ തിരച്ചിൽ നടത്തും.
വാച്ചുമരം കോളനിയിലെ കാടർ വിഭാഗത്തിലെ അമ്മിണി തിങ്കളാഴ്ച ഉച്ചയോടെയാണ് വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. കൂടെയാരും ഉണ്ടായിരുന്നില്ല. ഇവർ കുറച്ചുനേരം കഴിഞ്ഞ് തിരിച്ചുവന്നതായി പറയുന്നുണ്ട്. എന്നാൽ, കോടാലി കാട്ടിൽ മറന്നുവെച്ചെന്ന് പറഞ്ഞ് വീണ്ടും കാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നുവത്രേ.
കാട്ടിൽ അധികദൂരം ഇവർ പോകാനിടയില്ലെന്നാണ് നിഗമനം. ഇവരുടെ വടിയും കോടാലിയും കാട്ടിൽനിന്ന് കണ്ടെത്തിയെങ്കിലും ഇവരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കാട്ടുമൃഗങ്ങൾ ധാരാളമായുള്ള പ്രദേശമാണിത്. വന്യമൃഗങ്ങൾ പിടികൂടിയിരുന്നെങ്കിൽ വസ്ത്രമോ ശരീരഭാഗങ്ങളോ ലഭിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.