തൃശൂരിൽ ഇത്തവണ അത്താഘോഷം
text_fieldsതൃശൂർ: നാളെ അത്തം... നാടാകെ ഓണാവേശത്തിലായി. 10 നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ് തൃശൂർ. അത്തം നാൾ മുതൽ പൂരനഗരി ഇനി ഓണാഘോഷത്തിലാവും. പതിവ് വിട്ട് അത്താഘോഷത്തോടെയാണ് ഇത്തവണത്തെ ഓണം. തൃശൂരിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തെക്കേഗോപുര നടയിലെ ഭീമൻ പൂക്കളം സമർപ്പിക്കുന്നതോടൊപ്പം ഓണാഘോഷത്തിനും കൊടിയേറും. മുൻ മേയർ അജിത വിജയന്റെ നേതൃത്വത്തിൽ അമ്പതോളം വനിതകൾ പങ്കെടുക്കുന്ന തിരുവാതിരക്കളിയും വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഓണപ്പാട്ടുകളും അത്താഘോഷത്തിന്റെ പ്രത്യേകതയാണ്.
വൈകീട്ട് അഞ്ചിന് തെക്കേനടയിൽ ദീപചാർത്തിന് മന്ത്രി കെ. രാജൻ ആദ്യ ദീപം തെളിയിക്കും. 60 അടി വ്യാസത്തിലാണ് ഇത്തവണത്തെ പൂക്കളമൊരുങ്ങുന്നത്. തെക്കേഗോപുര നടയിലെ സായന്തന കൂട്ടായ്മയുടെ പ്രവർത്തകർ പൂക്കളത്തിനുള്ള പൂക്കൾ ഒരുക്കുകയാണ്. 1500 കിലോ പൂക്കൾ ഉപയോഗിച്ചാണ് ഇത്തവണ പൂക്കളമൊരുങ്ങുന്നതെന്ന് കൂട്ടായ്മ കൺവീനർ അഡ്വ. ഷോബി അറിയിച്ചു.
രാവിലെ 11ന് ഓണാഘോഷങ്ങളുടെ കൊടിയേറ്റം തെക്കേനടയിൽ പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. അത്താഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. കണ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ എന്നിവർ മുഖ്യാതിഥികളാവും. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ എന്നിവരാണ് പൂക്കളം സമർപ്പിക്കുക.
പുലർച്ച മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് ശേഷം ടി.എസ്. പട്ടാഭിരാമൻ ആദ്യ പൂ സമർപ്പിച്ച് പൂക്കളമൊരുക്കുന്നതിന് തുടക്കമിടും. നേരത്തെ സി.പി.എം നേതാവും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന പ്രഫ. എം. മുരളീധരനായിരുന്നു ഭീമൻ പൂക്കളത്തിൽ ആദ്യ പൂവിട്ടിരുന്നത്. 2018ൽ ഓണത്തിന് മുമ്പാണ് മുരളി മാസ്റ്റർ വിടവാങ്ങുന്നത്. അതിന് ശേഷം ഒന്നും രണ്ടും പ്രളയവും കോവിഡ് കാലവുമെത്തിയതോടെ ഓണാഘോഷങ്ങൾ ചടങ്ങിലൊതുക്കിയതോടെ തെക്കേഗോപുരനടയിലെ പൂക്കളവും ചടങ്ങിലൊതുങ്ങിയിരുന്നു. ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം മുതലാണ് ഓണം ആഘോഷങ്ങളെ വീണ്ടെടുത്തത്.
തൃശൂരിന്റെ ഓണാഘോഷങ്ങളിലെ പ്രധാന ‘മഹോത്സവ’ മായ നാലോണ നാളിൽ സ്വരാജ് റൗണ്ടിനെ ത്രസിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിനും അത്തംനാളിൽ കൊടിയേറും. കോർപറേഷനാണ് പുലിക്കളി മഹോൽസവത്തിന്റെ സംഘാടകർ.
ഇത്തവണ മുൻ വർഷത്തേക്കാൾ ടീമുകൾ കൂടുതലുണ്ട്. ഇടവേളക്ക് ശേഷം പൂങ്കുന്നം സീതാറാം മിൽ ലെയിനും നായ്ക്കനാലുമെല്ലാം ഒരുക്കങ്ങളിലേക്ക് കടന്നു. പുലിക്കളി സംഘങ്ങൾക്കുള്ള തുക രണ്ടര ലക്ഷമാക്കി കോർപറേഷൻ വർധിപ്പിച്ചിട്ടുണ്ട്. പുലിക്കളിയുടെ കോടിയേറ്റം ഞായറാഴ്ച രാവിലെ 9.30ന് നടുവിലാൽ ജങ്നിൽ നടക്കും. പുലിക്കളി സംഘങ്ങൾ ദേശങ്ങളിൽ ഒരുക്കം തുടങ്ങി. തൃശൂരിന്റെ കിഴക്കൻ മേഖലകളിൽ കുമ്മാട്ടിക്കൂട്ടങ്ങളും അണിയറ ഒരുക്കങ്ങളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.