പലകുറി പറഞ്ഞു, കേട്ടില്ല, ഒടുവിൽ കട്ട്
text_fieldsതൃശൂർ: നഗരത്തിലെ വൈദ്യുതി തൂണുകളിൽ വലിച്ച കേബിളുകൾ ഒതുക്കണമെന്ന നിർദേശം പാലിക്കാത്തതിനാൽ ഒടുവിൽ കോർപറേഷൻ തന്നെ രംഗത്തിറങ്ങിയപ്പോൾ ഇന്റര്‍നെറ്റും ചാനല്‍ സംപ്രേക്ഷണവും സ്തംഭിച്ചു. ഇതോടെ കേബിൾ ടി.വിക്കാരും ഇന്‍റർനെറ്റ് പ്രൊവൈഡേഴ്സും കോർപറേഷനിൽ ഓടിയെത്തി.
എം.ജി റോഡിലും സ്വരാജ് റൗണ്ടിലും പോസ്റ്റോഫിസ് റോഡിലുമടക്കം വ്യാപകമായി കോർപറേഷൻ വൈദ്യുതി വിഭാഗം കേബിളുകള്‍ മുറിച്ച് നീക്കി. ഏഷ്യാനെറ്റിന്റെയും കേരളവിഷന്‍റെയുമടക്കമുള്ള കേബിളുകൾ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ജീവനക്കാര്‍ മുറിച്ചുനീക്കി.
വൈദ്യുതി തൂണുകളിൽ കേബിളുകൾ വലിച്ചിടുകയും ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്ന വിധത്തിൽ നിലത്തുവീണ് കിടക്കുന്ന നിലയിലും അപകടാവസ്ഥയിലും വൈദ്യുതി പ്രവൃത്തികൾ നടത്താനാവാതെയും കിടക്കുന്ന കേബിളുകൾ ഒതുക്കി നേരെയാക്കണമെന്ന് മാസങ്ങൾക്ക് മുമ്പേ കേബിൾ ടി.വി കമ്പനികൾക്കും ഇന്‍റർനെറ്റ് പ്രൊവൈഡേഴ്സിനും കോർപറേഷൻ കത്ത് നൽകിയിരുന്നു. പലതവണ ഇക്കാര്യം ഓർമപ്പെടുത്തിയെങ്കിലും അവഗണിച്ചു.
വൈദ്യുതി തൂണുകളിലൂടെ അനധികൃതമായി വലിച്ച കേബിളുകളാണ് മുറിച്ചുനീക്കിയതെന്നും കൗൺസിൽ തീരുമാനമനുസരിച്ചാണ് നടപടിയെന്നുമാണ് കോർപറേഷൻ വിശദീകരണം. കേബിളുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമായതോടെ നഗരത്തില്‍ മിക്കയിടത്തും ജോലികള്‍ തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.