ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍
text_fieldsമുഹമ്മദ് ഷാഫി, ഡെന്നി
കൊടകര: ഷെയര്‍ ട്രേഡിങ്ങിനായി പണം നല്കിയാല് ഇരട്ടി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ചരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കൊടകര പൊലീസ് അറസ്റ്റ്ചെയ്തു. വയനാട് പുല്പള്ളി സ്വദേശിയായ തച്ചന്‍കുന്നില്‍ മുഹമ്മദ് ഷാഫി (26), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി (43) എന്നിവരാണ് അറസ്റ്റിലായത്.
കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ ഡിസംബര്‍ 24നും ഈ വര്‍ഷം ജനുവരി പതിനൊന്നിനും ഇടയില്‍ പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് 5,43,329 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തിയിരുന്നു. എന്നാൽ, ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇരുവരെയും അറസ്റ്റുചെയ്തെന്ന് പൊലീസ് പറഞ്ഞു.
കനകമല സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞ ജനുവരി 21നാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. അറസ്റ്റിലായ ഡെന്നി കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കൊടകര പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്പെക്ടര്‍ ഇ.എ. സുരേഷ്, അസി. സബ് ഇന്‍സ്പെക്ടര്‍ ആഷ്ലിന് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രിന്റോ വര്‍ഗീസ്, സനല്‍കുമാര്‍, സി.പി.ഒമാരായ ഇ.എ. ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.