തുടയെല്ല് തകർന്ന വേദന കടിച്ചമർത്തി വൈശാഖ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി
text_fieldsഅഴീക്കോട്: തുടയെല്ല് തകർന്ന വേദനയിലും വൈശാഖ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി പൂർത്തിയാക്കി. അഴീക്കോട് സീതിസാഹിബ് മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ വൈശാഖാണ് കടുത്ത ശരീര വേദന കടിച്ചമർത്തി പരീക്ഷ എഴുതിയത്. രണ്ടാഴ്ച മുമ്പാണ് കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ നടന്നുപോകുന്നതിനിടെ മരത്തിെൻറ വേരിൽ തട്ടിത്തടഞ്ഞ് വൈശാഖ് വീണത്.
പുറമേ പരിക്കുകൾ കാണാഞ്ഞതിനാൽ ആദ്യം ഗൗനിച്ചില്ല. പിറ്റേദിവസം മുതൽ വേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് വീഴ്ചയുടെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. തുടയെല്ല് പൊട്ടി അകന്നു പോയിരുന്നു. ഡോക്ടർ തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മേയ് 30ന് ശസ്ത്രക്രിയ നിശ്ചയിച്ചു. തുടർന്നാണ് വീട്ടുകാർ ക്ലാസ് ടീച്ചറെ വിവരം അറിയിക്കുന്നത്. ലേണിങ് ഡിസെബിലിറ്റി ആയതിനാൽ, സ്ക്രൈബ് ഉപയോഗിച്ചാണ് വൈശാഖ് പരീക്ഷയെഴുതുന്നത്. അതിനാൽ ഡോക്ടറോട് വിവരം പറഞ്ഞ് പ്രത്യേക അനുമതി വാങ്ങിയാണ് ക്ലാസ് ടീച്ചർ കുട്ടിയെ പരീക്ഷക്കിരുത്തിയത്.
അതേ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ സഹായത്തോടെയാണ് വൈശാഖ് പരീക്ഷ എഴുതിയത്. വീട്ടുകാർക്കൊപ്പം എത്തിയ വൈശാഖിനെ പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും താങ്ങിയെടുത്താണ് ക്ലാസ് മുറിയിലേക്ക് കയറ്റിയത്. അഴീക്കോട് മുനയ്ക്കൽ കാര്യേഴത്ത് വീട്ടിൽ വിജേഷ്-സജിത ദമ്പതിമാരുടെ മകനായ വൈശാഖിന് നല്ല മാർക്കോടെ പരീക്ഷ ജയിക്കുമെന്ന ആത്മവിശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.