അതിരപ്പിള്ളിയിലെ ആദിവാസികൾക്ക് വിഷുക്കൈനീട്ടം: വൈദ്യുതിയും ഭൂമിയും അനുവദിച്ചു
text_fieldsവീരാംകുടി ഉന്നതിയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ ആദിവാസി ഉന്നതികളിലെ നിവാസികൾക്ക് ഈ വിഷുവിന് ഇരട്ടിമധുരം. ജില്ലയുടെ അങ്ങേയറ്റമായ അടിച്ചിൽതൊട്ടി, വെട്ടിവിട്ടകാട്, വീരാൻകുടി, അരേക്കാപ്പ് തുടങ്ങിയ ഉന്നതികളിൽ കലക്ടർ അർജുൻ പാണ്ഡ്യൻ കൈനീട്ടവുമായി എത്തി. അടിച്ചിൽതൊട്ടിയിൽ 18 കുടുംബങ്ങൾക്ക് വൈദ്യുതി അനുവദിച്ചു. വീരാംകുടിയിലെ അരേക്കാപ്പിലേയും 31 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു. മേയ് ആദ്യവാരം വനാവകാശ രേഖ അനുവദിച്ച് 103 ഏക്കർ ഭൂമി കൈമാറും.
അടിച്ചിൽതൊട്ടി ഉന്നതിയിൽ നേരിട്ടെത്തിയ കലക്ടർ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. മേയ് ഒന്നിന് മുമ്പ് ബി.എസ്.എൻ.എൽ ടവർ പ്രവർത്തനക്ഷമമാകുമെന്ന് കലക്ടർ ഉറപ്പ് നൽകി. 95 കുടുംബങ്ങളാണ് അടിച്ചിൽതൊട്ടിയിൽ കഴിയുന്നത്. എല്ലാ കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷൻ, വീട് മുതലായവ നൽകാൻ നടപടിയെടുക്കും.14.18 ഏക്കർ ഭൂമി വീരാംകുടിയിൽ ഏഴ് കുടുംബങ്ങൾക്കായി വനാവകാശ നിയമ പ്രകാരം അനുവദിച്ചു.
അരേക്കാപ്പിലെ 24 കുടുംബങ്ങൾക്ക് 89 ഏക്കർ ഭൂമി അനുവദിച്ചു. ആകെ 103 ഏക്കർ നിലവിൽ കൈവശമുള്ള അതേ അളവിൽ വീരാംകുടിയിലും അരേക്കാപ്പിലുമുള്ള 31 കുടുംബങ്ങൾക്കും അവരുടെ ഉപകുടുംബങ്ങൾക്കും അനുവദിച്ചു. നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയായതിൽ അതീവ സന്തോഷത്തിലാണ് വീരാംകുടിയിലെയും അരേക്കാപ്പിലെയും ജനങ്ങൾ. ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടിവിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്നാട്ടിൽക്കൂടി കയറി വേണം ഇവിടെയെത്താൻ.
ഈ ഉന്നതി സന്ദർശിക്കുന്ന ആദ്യ ജില്ല കലക്ടർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. കുത്തനെയുള്ള കയറ്റമൊന്നും കലക്ടറെയും സംഘത്തെയും തളർത്തിയില്ല. വിഷു സമ്മാനമായി മധുര പലഹാരങ്ങളും ഭക്ഷ്യകിറ്റുകളും സ്പോർട്സ് കിറ്റുകളും സംഘം ഉന്നതിയിൽ വിതരണം ചെയ്തു. കലക്ടറെത്തിയപ്പോൾ ഹരി, അശ്വതി എന്നിവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. വധൂവരന്മാർക്ക് ആശംസകൾ നേർന്ന് കപ്പയും ചട്ണിയും കഴിച്ച ശേഷമാണ് കലക്ടർ മടങ്ങിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, ചാലക്കുടി തഹസിൽദാർ, മലക്കപ്പാറ പൊലീസ് ഇൻസ്പെക്ടർ, വനംവകുപ്പ് , തൃശൂർ കലക്ടറേറ്റ്, ചാലക്കുടി താലൂക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും കലക്ടർക്കൊപ്പം ഉന്നതി സന്ദർശനത്തിനുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.