തിരുവനന്തപുരത്ത് 18 കോവിഡ് ക്ലസ്റ്ററുകൾ; പ്രതിസന്ധി കൂട്ടി മെഡിക്കൽ കോളജിലെ വ്യാപനം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന തലസ്ഥാനത്ത് ക്ലസ്റ്ററുകളുടെ എണ്ണത്തിലും വൻ വർധന. ജില്ലയിൽ 18 സജീവ ക്ലസ്റ്ററുകൾ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
ജില്ലയിലെ 12 കോളജുകളിലായി വിദ്യാർഥികളടക്കം 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഒറ്റയടിക്ക് 3404 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 32.2 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച ഇത് 30.1 ശതമാനമായിരുന്നു. ജില്ലയില്‍ സമ്പര്‍ക്കവ്യാപനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരിലെ രോഗബാധയും ക്രമാതീതമായാണ് കൂടുന്നത്. നൂറോളം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. മുൻകരുതലെന്നോണം മിക്ക കോളജുകളുടെയും ഹോസ്റ്റലുകള്‍ പൂട്ടി. ഇവിടെ ഓണ്‍ലൈന്‍ ക്ലാസുകൾ ഏര്‍പ്പെടുത്തി. ശ്രീചിത്ര മെഡിക്കൽ സയൻസസിൽ ഡോക്ടര്‍മാരടക്കം 20 പേര്‍ക്ക് കോവിഡ് ബാധിച്ചു. തുടർന്ന് ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു.
മെഡിക്കൽ കോളജ് വളപ്പിലെ ഫാർമസി കോളജിലെ 50 ഓളം കുട്ടികൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലേറെ െപാലീസുകാര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. രണ്ട് എസ്.എച്ച്.ഒ മാരടക്കമാണിത്. എന്‍.സി.സി ക്യാമ്പിലും കൂട്ടത്തോടെ കോവിഡ് വ്യാപിച്ചു. കരവാരത്തെ ക്യാമ്പിലെ 25 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
ഗവ. കോളജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട് എസ്.സി.ടി എൻജിനീയറിങ് കോളജ്, എല്‍.ബി.എസ്, ബാര്‍ട്ടണ്‍ഹില്‍ തുടങ്ങിയ കോളജുകളിലെ ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാർഥികള്‍ക്കിടയില്‍ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 84 വിദ്യാർഥികള്‍ക്കാണ് രണ്ടുദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതരസംസ്ഥാന വിദ്യാർഥികള്‍ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്കി. ക്ലാസുകള്‍ ഓണ്‍ലൈനാക്കി. പാപ്പനംകോട് എസ്.സി.ടി എൻജിനീയറിങ് കോളജില്‍ 45 വിദ്യാർഥികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനിടെ അവസാന വര്‍ഷക്കാരുടെ ഇന്റേണല്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു. ഇതിനെതിരെ വിദ്യാർഥികള്‍ പ്രതിഷേധവുമായി വന്നിട്ടുണ്ട്.
പ്രതിസന്ധി കൂട്ടി മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫാര്‍മസി വിദ്യാർഥികള്‍ക്കുമടക്കം പത്ത് ദിവസത്തിനിടെ 173 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇത്രയും വിദ്യാർഥികള്‍ക്ക് േകാവിഡ് ബാധിച്ചതോടെ കോളജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. ഫാര്‍മസി കോളജിലെ 61 വിദ്യാർഥികള്‍ക്കും ഒമ്പത് അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 33 പാരാമെഡിക്കല്‍ വിദ്യാർഥികള്‍ക്കും രോഗബാധയുണ്ട്.
ആറ് മെഡിക്കല്‍ വിദ്യാർഥികളും 12 നഴ്സിങ് സ്റ്റാഫും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 47 പേര് മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ ഗൃഹനിരീക്ഷണത്തിലുമാണ്. വിദ്യാർഥികള്‍ പുതുവത്സരാഘോഷത്തിനായി കോളജില്‍ ഒത്തുകൂടിയിരുന്നു. ഇതില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്കാണ് ആദ്യം കോവിഡ് പോസിറ്റിവായത്. തുടർന്ന് കോളജില്‍ ക്ലാസുകള്‍ നടന്നിരുന്നു. ഇതോടെയാണ് കൂടുതല്‍ പേരിലേക്ക് കോവിഡ് പടര്‍ന്നത്.
സി.ഇ.ടിയിൽ നൂറോളം വിദ്യാർഥികൾക്ക് കോവിഡ്
ശ്രീകാര്യം: സി.ഇ.ടി കോളജ് ഓഫ് എൻജിനീയറിങ്ങിലെ നൂറോളം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരവധി പേർ ക്വാറന്റീനിലായതോടെ റെഗുലർ ക്ലാസുകളിൽ ഭൂരിഭാഗവും ഈ മാസം 21 വരെ ഓൺലൈനാക്കി. സാഹചര്യം പരിശോധിച്ച് ഓൺലൈൻ സംവിധാനം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് കോളജ് അധികൃതർ പറഞ്ഞു. അവസാനവർഷ ബി.ടെക് വിദ്യാർഥികൾ ഒഴികെയുള്ളവരോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാർഥികൾക്കിടയിലാണ് കോവിഡ് വ്യാപനമുണ്ടായത്. 4500 ഓളം വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ മെൻസ് ഹോസ്റ്റലിൽ 450 പേരും ലേഡിസ് ഹോസ്റ്റലിൽ 650 പേരുമാണ് ഉള്ളത്. കോളജ് ഹോസ്റ്റലിൽ രണ്ട് വിദ്യാർഥികൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും രോഗം ബാധിച്ചവരിൽ കൂടുതലും പുറത്ത് താമസിക്കുന്നവരാണെന്നും പ്രിൻസിപ്പൽ ജിജി പറഞ്ഞു. കൂടുതൽ ചേർക്ക് രോഗം പടരുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികൾ. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോളജിൽ കോവിഡ് പരിശോധന നടത്തുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കേരള ബാങ്ക് യോഗത്തിനെതിരെ പരാതി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ജീവനക്കാരുടെ യോഗം വിളിക്കാനുള്ള കേരള ബാങ്ക് അധികൃതരുടെ നീക്കത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യൂനിയനുകൾ. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഓൾ കേരള ഡിസ്ട്രിക് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പരാതി നൽകി.
നേരേത്ത ഓരോ ജില്ലയിലും ശരാശരി നാനൂറിലധികം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അടച്ചിട്ട ഹാളിൽ യോഗം നടത്തുന്നതിനെതിരെ സംഘടന സർക്കാറിനും കേരള ബാങ്ക് സി.ഇ.ഒക്കും പരാതി നൽകിയിരുന്നെങ്കിലും അധികൃതർ യോഗം മാറ്റാൻ തയാറായില്ല. തുടർന്ന് ഈ മാസം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ യോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം യോഗത്തിൽ പങ്കെടുത്ത നൂറിലധികം ജീവനക്കാർ ഇതിനോടകം കോവിഡ് ബാധിതരായതായി പരാതിയിൽ പറയുന്നു. ജീവനക്കാർ കൂട്ടത്തോടെ രോഗബാധിതരായിട്ടും ഈ മാസം 16ന് എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യോഗം വിളിക്കാനാണ് അധികൃതരുടെ തീരുമാനം. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.