ആറ്റുകാൽ പൊങ്കാലയെച്ചൊല്ലി വിവാദം കത്തുന്നു; വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലദിനത്തിലെ ശുചീകരണവുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയിട്ടും ശുചീകരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ വാടകക്ക് എടുത്ത മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതിനൽകി. പരാതി സംബന്ധിച്ച് പരിശോധിക്കാൻ എൽ.എസ്.ജി ഓംബുഡ്സ്മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണ് വിവരം. പൊങ്കാലക്ക് ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികളാണ് നഗരസഭ വാടകക്ക് എടുത്തത്. ലോറികൾക്കായി 3,57,800 രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. 28 ലോഡ് മാലിന്യമാണ് പൊങ്കാലദിവസം വിവിധ സര്‍ക്കിളുകളില്‍ നിന്നായി നഗരസഭ ശേഖരിച്ചതെന്ന് മേയർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം, ചാല, ചെന്തിട്ട, കരമന സര്‍ക്കിളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊങ്കാല മാലിന്യം ശേഖരിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പൊങ്കാല നടന്നതെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവത്തിെൻറ ഫലമായി സാധാരണഗതിയില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്തു.
പൊങ്കാലദിവസത്തിെൻറ തലേന്ന് ശുചീകരണത്തിെൻറ സൗകര്യാർഥം ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം, ചാല, സെക്രേട്ടറിയറ്റ്, ചെന്തിട്ട, ജഗതി, പാളയം, കരമന, ബീച്ച്, പൂന്തുറ, നന്തന്‍കോട്, ശാസ്തമംഗലം, മെഡിക്കല്‍ കോളജ് എന്നീ 13 ഹെല്‍ത്ത് സര്‍ക്കിളുകളിലായി 20 വാഹനങ്ങൾ വിന്യസിച്ചു. പൊങ്കാലദിവസം വാഹനഗതാഗതം സാധാരണഗതിയില്‍ സാധ്യമാകാത്തതിനാലാണ് തലേദിവസം സര്‍ക്കിളുകളില്‍ വാഹനങ്ങള്‍ എത്തിച്ചത്.
മണക്കാട് സര്‍ക്കിളില്‍ പൂർണമായും നഗരസഭയുടെ വാഹനവും ഉള്ളൂര്‍ സോണലിനുകീഴിലുള്ള മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ഉള്ളൂര്‍ ഗ്രാമം, ആക്കുളം ഇടിയക്കോട് ക്ഷേത്രം, ചെറുവയ്ക്കല്‍ പുലിയൂര്‍ക്കോട് ക്ഷേത്രം എന്നിവിടങ്ങളില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാകാലത്തും പൊങ്കാല ഇടുന്ന പതിവ് ഉള്ളതിനാല്‍ അവിടങ്ങളിലെ മാലിന്യം നീക്കുന്നതിന് ഒരു ടിപ്പര്‍ കൂടി വാടകക്ക് എടുക്കാന്‍ അനുമതി നല്‍കിയെന്നും മേയർ അറിയിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ശുചീകരണപ്രവർത്തനത്തിന് നഗരസഭ വാഹനങ്ങള്‍ക്ക് പുറമെ 60-70 വാഹനങ്ങളാണ് വാടകക്ക് എടുക്കുന്നത്. 3000 ത്തോളം താല്‍ക്കാലിക ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചില്ല.
ഇതിനുവേണ്ടി മാത്രം 20 ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.