കോവിഡ് മാസ്ക് മറയാക്കി ചെമ്പഴന്തിയിലും പോത്തൻകോട്ടും കള്ളവോട്ട്
text_fieldsകഴക്കൂട്ടം: നഗരസഭയുടെ ചെമ്പഴന്തി വാർഡിലെ ബൂത്തിലും പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏതാനും ബൂത്തുകളിലും കള്ളവോട്ട് നടന്നതായി പരാതി. ചെമ്പഴന്തി വാർഡിൽ മണയ്ക്കൽ എൽ.പി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായുള്ള ആരോപണത്തെ തുടർന്ന് അരമണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു.
ഇവിടെ 12 ഒാടെ വോട്ട് ചെയ്യാനെത്തിയ കരിഷ്മ എസ്.എസ് എന്ന യുവതിയുടെ വോട്ട് നേരത്തെ മറ്റാരോ ചെയ്തിരുന്നു. ബി.ജെ.പിയുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ ബഹളംവെക്കുകയും റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് ബി.ജെ.പിയുടെ ഇൻ ഏജൻറിനെ ബൂത്തിൽ നിന്ന് പിൻവലിക്കണമെന്ന് റിട്ടേണിങ് ഓഫിസർ ആവശ്യപ്പെട്ടു.
ഇത് ചോദ്യംചെയ്ത് ബി.ജെ.പി പ്രവർത്തകരും മുതിർന്ന നേതാക്കളും സ്ഥലത്തെത്തിയതോടെയാണ് തർക്കമുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് തർക്കം പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. എന്നാൽ ഈ ബൂത്തിൽ ഐഡൻറിറ്റി കാർഡ് ആവശ്യപ്പെടാതെ വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിച്ച റിട്ടേണിങ് ഓഫിസർക്ക് എതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ചർച്ചയെ തുടർന്ന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ യുവതിക്ക് ബാലറ്റ് വോട്ടിങ് അനുവദിക്കുകയായിരുന്നു.
പോത്തൻകോട് പഞ്ചായത്തിലെ അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിലെ ആറാമത്തെ ബൂത്തിലും ഇത്തരത്തിൽ കള്ളവോട്ട് നടന്നു. ഇവിടെ രാവിലെ 11.30ഒാടെ വോട്ടുചെയ്യാനെത്തിയ പോത്തൻകോട് പൊയ്കവിള വീട്ടിൽ ഗീതാകുമാരിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.പരാതിയെ തുടർന്ന് ഇവിടെയും ബാലറ്റ് വോട്ടിങ് അനുവദിക്കുകയായിരുന്നു. ഉച്ചയോടെ എത്തിയ മറ്റൊരാളെ ഇൻ ഏജൻറുമാർ ചലഞ്ച് ചെയ്തതിനെ തുടർന്ന് വോട്ടുചെയ്യാൻ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.