മുതലപ്പൊഴി ചാനലിൽ ഡ്രഡ്ജിങ് തുടങ്ങി
text_fieldsമുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ആരംഭിച്ചപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴി ചാനലിൽ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിങ് പ്രവൃത്തികൾ തുടങ്ങി. തൃശൂർ ചേറ്റുവ ഹാർബറിൽനിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് മണൽ നീക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. വെള്ളിയാഴ്ച രാത്രിയോടെ ഡ്രഡ്ജറിന്റെ ട്രയൽ റൺ നടത്തി. ഡ്രഡ്ജ് ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്താണ് നിക്ഷേപിക്കുന്നത്. അഴിമുഖത്ത് ഒരു ലക്ഷം മീറ്റർ ക്യൂബ് മണൽ അടിഞ്ഞെന്നാണ് ഹാർബർ വകുപ്പിന്റെ കണക്കുകൂട്ടൽ. ഒരുദിവസം 2000 മീറ്റർ ക്യൂബ് മണലാണ് അഴിമുഖത്തുനിന്ന് നീക്കുന്നത്.
ഒരു മാസംകൊണ്ട് മണൽ നീക്കി ഹാർബർ സുരക്ഷിതമാക്കാനാണ് ലക്ഷ്യം. അഴിമുഖത്തിന്റെ 400 മീറ്റർ നീളത്തിലും 90 മീറ്റർ വീതിയിലും അഞ്ചുമീറ്റർ താഴ്ചയിലാണ് മണൽ നീക്കം ചെയ്യേണ്ടത്. 2021ലാണ് അവസാനമായി മണൽ നീക്കിയത്. തുടർന്നുള്ള വർഷങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽ നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെയാണ് അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ടത്.
കരാർ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പാണ് മുൻകാലങ്ങളിൽ മണൽ നീക്കിയിരുന്നത്. കൃത്യമായി മണൽ നീക്കം നടക്കാത്ത വന്നതോടെ മുതലപ്പൊഴി അപകടമേഖലയായി. മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യപ്രകാരമാണ് ആഴം കൂട്ടുന്ന പ്രവർത്തികൾ നടപ്പാക്കുന്നത്. ഡ്രഡ്ജിങ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ തീരത്ത് ശക്തമായ സമരങ്ങൾ നടന്നിരുന്നു. ആവിശ്യമെങ്കിൽ കൂടുതൽ ഡ്രഡ്ജറുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.