പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് പിന്നെയും തകർന്നു; ആളപായമില്ല
text_fieldsവർക്കല: പാപനാശം കടലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പിന്നെയും തകർന്നു. കഴിഞ്ഞവർഷം അപകടമുണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ബ്രിഡ്ജാണ് ശക്തമായ തിരമാലയിലകപ്പെട്ട് തകർന്നത്. പഠനാവശ്യത്തിനായി സ്ഥാപിച്ചതായതിനാൽ ആളപായമില്ല. 2024 മാർച്ച് 9ന് അപകടമുണ്ടായ അതേ മേഖലയിൽ തന്നെയാണ് വീണ്ടുംപഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയോടെയുണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽപ്പെട്ടാണ് ബ്രിഡ്ജ് കഷണങ്ങളായി ഊരിപ്പോയത്. ഒരു ഭാഗം കടലിലേക്ക് ഒഴുകിപോകയുകയും ചെയ്തു. ഫിറ്റ്നസ് ലഭിച്ചാൽ ടൂറിസം വകുപ്പ് അനുമതി നൽകുമെന്നതിനാൽ വർക്കലയിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് വരും എന്ന കണക്കുകൂട്ടലുകളാണ് കഴിഞ്ഞ ദിവസം പൊളിഞ്ഞത്. കയർ കൊണ്ട് ബന്ധിപ്പിച്ച സുരക്ഷയെക്കുറിച്ച് നാട്ടുകാർ ആശങ്കയിലായിരുന്നു.
പാപനാശം തീരം പൊതുവെ ശാന്തമാണെങ്കിലും അപ്രതീക്ഷിതമായാണ് വേലിയേറ്റിറക്കങ്ങൾ ഉണ്ടാകുന്നത്. തിരമാലകളുടെ വ്യതിയാനങ്ങളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾ നടത്താൻ അധികൃതർ ഇപ്പോഴും തയ്യാറല്ല. 2024 ജനുവരി ഒന്നിന് സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ന്യൂ ഇയർ സമ്മാനം എന്ന നിലയിൽ ഏറെ കൊട്ടിഘോഷിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്.
എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരുന്നു. ഇരുപതോളം പേർ തിരയിൽപെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് വർക്കല പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.