വസ്തു സ്വന്തമാക്കാൻ വയോധികയെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി
text_fieldsകല്ലമ്പലം: വസ്തു സ്വന്തമാക്കാൻ വയോധികയെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. പൊലീസ് സംഭവത്തെ നിസാരവൽക്കരിച്ച് പ്രതിയെ രക്ഷിക്കുന്നെന്നും ആരോപണം. ചെമ്മരുതി പഞ്ചായത്തിൽ മുത്താന ചരുവിള വീട്ടിൽ ശോഭനയാണ്(80) ഇത് സംബന്ധിച്ച് പരാതിയുന്നയിച്ചത്.
35 വർഷങ്ങൾക്കു മുമ്പ് താൻ വിലക്കുവാങ്ങിയ വസ്തു അതേ വിലക്ക് ഉടമസ്ഥന്റെ മകന് തിരികെ നൽകാൻ വിസമ്മതിച്ചതിനാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ശോഭന ഒറ്റക്കാണ് താമസം. ഉപജീവനമാർഗമായി താമസിക്കുന്ന വീട്ടിൽ പച്ചക്കറി വിൽപന നടത്തിവരുന്നു.
വസ്തു നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് യുവാവ് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ കാറോടിച്ച് കടയിലേക്ക് കയറ്റുകയായിരുന്നു. സംഭവ സമയത്ത് അടുക്കള ഭാഗത്തായിരുന്നു ശോഭന. ശബ്ദം കേട്ട് പുറത്തേക്ക് വന്നപ്പോൾ വാഹനം പിറകിലേക്കെടുക്കുകയും രണ്ടുതവണ കൂടി കടയിലേക്ക് ഇടിച്ചുകയറ്റുകയും ചെയ്തു. ശോഭന നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്നു. തുടർന്ന് ഇത് സംബന്ധിച്ച് ശോഭന കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും നിസാരവകുപ്പുകൾ ചുമത്തി കേസെടുത്ത് യുവാവിനെ ജാമ്യത്തിൽ വിട്ടതായാണ് ആക്ഷേപം.
അക്രമത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പൊലീസിന് കൈ മാറിയിരുന്നു. എന്നിട്ടും സ്വാഭാവിക അപകടമെന്ന നിലയിലാണ് പൊലീസ് സംഭവത്തെ കണ്ടത്. ഡി.വൈ.എസ്.പിക്ക് പരാതി നൽകിയശേഷമാണ് കല്ലമ്പലം പൊലീസ് തിരക്കിയതും പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.