കുട്ടിക്കാനം വാഹനാപകടം: മൃതദേഹങ്ങൾ സംസ്കരിച്ചു
text_fieldsഭദ്രയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
കല്ലമ്പലം: കുട്ടിക്കാനം അപകടത്തിൽ മരണപ്പെട്ട ഭദ്രക്കും സിന്ധുവിനും നാടിന്റെ അന്ത്യാഞ്ജലി. കുട്ടിക്കാനത്ത് അപകടത്തിൽ മരിച്ച നാവായിക്കുളം വെട്ടിയറ വിളയിൽവീട്ടിൽ ഷിബു-മഞ്ജു ദമ്പതികളുടെ മകൾ പ്ലസ് ടു വിദ്യാർഥിനി ഭദ്രയുടെയും വലിയമ്മ സിന്ധുവിന്റെയും മൃതദേഹം സംസ്കരിച്ചു. രാവിലെ 8.30 മുതൽ ഭദ്രയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുെവച്ചു.
എഴിപ്പുറം സ്കൂളിലെ സഹപാഠികളും അധ്യാപകരും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സിന്ധുവിന്റെ മൃതദേഹം പാരിപ്പള്ളിയിലെ വീട്ടിൽ സംസ്കരിച്ചു.
അപകടത്തിൽപെട്ട സിന്ധുവിന്റെ മകൻ ആദിദേവ്, ഭദ്രയുടെ അനുജത്തി ഭാഗ്യ, ഷിബു, മഞ്ജു എന്നിവർ പരിക്കുകളോടെ ചികിത്സയിലായിരുന്നു. ഇതിൽ നിസ്സാര പരിക്കുള്ള ഷിബു, ആദിദേവ് എന്നിവർ മാത്രമാണ് സംസ്കാരചടങ്ങിൽ പങ്കെടുത്തത്. ബാക്കിയുള്ളവരിൽ മഞ്ജു, ഭാഗ്യ എന്നിവരെല്ലാം ചികിത്സയിൽ തുടരുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഭദ്രയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ അനുജത്തി ഭാഗ്യയെ മരണവിവരം അറിയിച്ചിട്ടില്ല.
പരിക്കേറ്റവർക്ക് പ്രത്യേക കൗൺസലിങ് നടത്തിവരുകയാണ്. ചികിത്സയിൽ കഴിയുന്നവരെ പാലായിലെ ആശുപത്രിയിൽ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റി. മേയ് ഒമ്പതിനാണ് ഇടുക്കി കുട്ടിക്കാനത്ത് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ, വൈസ് പ്രസിഡൻറ് സാബു തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.