പൂവച്ചലിൽ പുറത്തായ സനൽകുമാർ വീണ്ടും പ്രസിഡന്റായി
text_fieldsകാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സി.പി.എമ്മിലെ ടി. സനൽകുമാർ വീണ്ടും പ്രസിഡന്റായി. തിങ്കളാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നു.
ഒമ്പത് വോട്ടുകള്‍ നേടി എല്‍.ഡി.എഫിലെ സനല്‍കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച അംഗത്തിന് ആറുപേര്‍ വോട്ട് ചെയ്തു.
എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ആണ് കഴിഞ്ഞമാസം ആറിന് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
കോണ്‍ഗ്രസിലെ എട്ടും ബി.ജെ.പിയിലെ ആറും ഉള്‍പ്പെടെ 14 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ പ്രസിഡന്റായിരുന്ന സനല്‍കുമാറിന് പദവി നഷ്ടപ്പെട്ടു. സി.പി.എം- ആറ്, സി.പി.ഐ- മൂന്ന് എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണ് പൂവച്ചലിൽ എൽ.ഡി.എഫിനുള്ളത്. പ്രസിഡൻറ് പദവി പട്ടികജാതി സംവരണമായതിനാൽ ടി. സനൽകുമാർ മാത്രമാണ് സി.പി.എമ്മില്‍ ഉണ്ടായിരുന്നത്. സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റിയംഗമാണ് സനൽകുമാർ.
സി.പി.ഐയിലെ ഒ. ശ്രീകുമാരിയാണ് വൈസ് പ്രസിഡൻറ്. ഭൂരിപക്ഷമില്ലാതെ അധികാരത്തിനില്ലെന്നും അവിശ്വാസ പ്രമേയ വോട്ടെടുപ്പിലുണ്ടായതിന്റെ തനിയാവർത്തനം ഉണ്ടാകുന്നത് കോൺഗ്രസ് ദേശീയനയങ്ങൾക്ക് എതിരാണെന്നും അതിനാൽ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.