കോവിഡ് മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സംഭവം: പുതിയവ നൽകുമെന്ന് ഡി.എം.ഒ
text_fieldsകിളിമാനൂർ: നഗരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഒമ്പതുപേരുടെ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉടൻ പുതിയത് നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. 'മാധ്യമം' ബുധനാഴ്ച നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.
കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിനു കീഴിലെ നഗരൂർ പി.എച്ച്.സിയിൽനിന്നാണ് ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് അയച്ച കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായത്. നഗരൂർ പി.എച്ച്.സി പരിധിയിൽ കോവിഡ് ബാധിച്ച് മരിച്ച ഒമ്പത് പേരുടെ മരണസർട്ടിഫിക്കറ്റുകൾ ആഗസ്റ്റ് 15 നാണ് ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് തപാൽ മുഖേന അയച്ചത്. 27ന് തപാൽ കൈപ്പറ്റിയതായി രേഖയുണ്ട്.
എന്നാൽ, ഒരാൾക്കുപോലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായത്തിന് ഈ സർട്ടിഫിക്കറ്റ് കൂടിയേ തീരൂ. യഥാസമയം കിട്ടാതായതോടെ നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ അജി പിതാവിന്റെ സർട്ടിഫിക്കറ്റിനായി നഗരൂർ പി.എച്ച്.സിയിൽ എത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന്, വിവരാവകാശ നിയമം വഴി ഡി.എം.ഒയിൽ അപേക്ഷിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകൾ അയച്ചതായി വിവരം ലഭിച്ചത്.
തുടർന്ന്, പി.എച്ച്.സിയിൽ അന്വേഷിച്ചപ്പോൾ സർട്ടിഫിക്കറ്റ് കാണാനില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ ഒമ്പതുപേരുടെയും സർട്ടിഫിക്കറ്റുകൾ നൽകാനാകുമെന്ന് ഡി.എം.ഒ മാധ്യമത്തോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.