മൾട്ടിലെവൽ പാർക്കിങ് സമുച്ചയം തുറന്നു
text_fieldsതിരുവനന്തപുരം: തമ്പാൂനൂരിലെത്തുന്ന വാഹനങ്ങളുടെ വഴിമുടക്കിയുള്ള പാർക്കിങ്ങിന് താൽകാലിക പരിഹാരമായി മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയാണ് പാർക്കിങ് സമുച്ചയം നാടിന് സമർപ്പിച്ചത്. നഗരത്തിൽ ഇരുചക്രവാഹനങ്ങളടക്കം കൂടുതൽ വാഹനങ്ങളെത്തുന്നത് റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് ടെർമിനലും പ്രധാന വാണിജ്യ കേന്ദ്രങ്ങളുമടക്കം സ്ഥിതിചെയ്യുന്ന തമ്പാനൂരിലാണ്.
പാർക്കിങ്ങില്ലാതെ വാഹനങ്ങൾ വട്ടം കറങ്ങുന്നതും ഗതികെട്ട് വഴിമുടക്കിയുള്ള പാർക്കിങ്ങും ഇവിടെ പതിവ് കാഴ്ചയാണ്. ട്രെയിൻ യാത്രക്ക് തിരക്കിട്ടെത്തുന്നവരും പാർക്കിങ്ങില്ലാതെ ബുദ്ധിമുട്ടാറുണ്ട്.
മൾട്ടി ലെവൽ പാർക്കിങ് സമുച്ചയം യാഥാർഥ്യമായതോടെ യാത്രക്കാർക്ക് സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷന് എതിർവശത്ത് അഞ്ചുനിലകളിലാണിത്. റെയിൽവേ കല്യാണമണ്ഡപത്തോട് ചേർന്ന് നഗരസഭയുടെ 50 സെന്റ് സ്ഥലം ഇതിനായി വിനിയോഗിച്ചു. 18.89 കോടി രൂപയാണ് ചെലവ്.
ഒരേ സമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്കു ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കെ.എസ്.ആർ.ടി.സി.യിലും റെയിൽവേ സ്റ്റേഷനിലും പാർക്കു ചെയ്യുന്ന വാഹനങ്ങളും പാർക്ക് ചെയ്യുന്ന എണ്ണവും യാത്രക്കാരുടെ ആവശ്യവും സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
അതിൽ ഇരുചക്രവാഹനത്തിനാണ് കൂടുതൽ സ്ഥലം വേണ്ടതെന്ന് കണ്ടെത്തി. ദിവസവും രാവിലെ വാഹനം പാർക്ക് ചെയ്ത് വൈകീട്ട് മടങ്ങിയെത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇതേ തുടർന്നാണ് ഈ വിഭാഗത്തിന് കൂടുതൽ പരിഗണന നൽകയുള്ള ക്രമീകരണം. കെ.എസ്.ആർ.ടി.സി.യുടെ പാർക്കിങിലും കൂടുതലെത്തുന്നത് ഇരുചക്രവാഹനങ്ങളാണ്.
ഇവിടെ 145 കാറും 250 ബൈക്കും വെയ്ക്കാം. എന്നാൽ ഉൾക്കൊള്ളാവുന്നതിലും അധികം ഇരുചക്രവാഹനങ്ങളുമായി ആൾക്കാരെത്തുണ്ട്. ഇവർക്കാണ് പുതിയ സംവിധാനം ആശ്വാസമാവുക. 24 മണിക്കൂറും പ്രവർത്തിക്കും വിധമാണ് ക്രമീകരണം. ഭിന്ന ശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണനയുണ്ട്.
നേരിട്ടും മൊബൈൽ ആപ് വഴിയും സ്ഥലം കണ്ടെത്താം
നേരിട്ട് പണമടച്ചുള്ള പാർക്കിങ്ങിനൊപ്പം മൊബൈൽ ആപ്പ് വഴിയും പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാം. പാർക്കിങിനു സ്ഥലമുണ്ടോയെന്ന് കേന്ദ്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡിൽ നിന്നറിയാം. ഒപ്പം ആപ് വഴിയും വാഹങ്ങളുടെ എണ്ണം, സ്ഥല ലഭ്യത എന്നിവ അറായാനാകും. എൻട്രി പാസ് വാങ്ങി അകത്തു കടക്കാം. ഫീസും ഓൺലൈനായി അടയ്ക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല.
ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനും സൗകര്യമുണ്ട്. നഗരസഭയിലെ ബഹുനില പാർക്കിങ് കേന്ദ്രം, പുത്തരിക്കണ്ടം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ നിർദിഷ്ട പാർക്കിങ് കേന്ദ്രങ്ങളും ആപ്പിൽ ബന്ധിപ്പിക്കും. വാഹനങ്ങളുടെ സുരക്ഷക്ക് സി.സി.ടി.വി നിരീക്ഷണവുമുണ്ട്.
വരുന്നു, പുത്തരിക്കണ്ടത്തും പാളയത്തും
തമ്പാനൂരിലേതിന് പുറമേ പുത്തരിക്കണ്ടം, മെഡിക്കൽ കോളജ്, പാളയം എന്നിവിടങ്ങളിൽ കോർപറേഷന്റെ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങൾ വരും. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം.നഗരത്തിലെ വലിയ ബഹുനില പാർക്കിങ് കേന്ദ്രങ്ങളാണ് പുത്തരിക്കണ്ടത്തും പാളയത്തും വരുന്നത്.
200 കാറുകളും അത്രത്തോളം ഇരുചക്ര വാഹനങ്ങളും പുത്തരിക്കണ്ടത്ത് പാർക്കു ചെയ്യാം. പാളയത്ത് മാർക്കറ്റിന് പുറകുവശത്ത് സ്മാർട്ട് സിറ്റിക്ക് ട്രിഡ കൈമാറിയ സ്ഥലത്താണ് നിർമാണം. ഇതിനൊപ്പം മെഡിക്കൽ കോളജിൽ ട്രിഡയുടെ ഉടമസ്ഥതയിലുള്ള 21 സെന്റ് സ്ഥലത്ത് സാദാ പാർക്കിങ് കേന്ദ്രവും വരുന്നുണ്ട്.
നിലവിൽ ഗാന്ധിപാർക്കിലുള്ള പാർക്കിങ് കേന്ദ്രത്തിൽ 200 ഇരുചക്രവാഹനങ്ങളും 50 കാറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. പാളയം കണ്ണിമേറ മാർക്കറ്റിന് മുൻവശത്തായി 30 കാറുകളും 25 ബൈക്കുകൾക്കും ആറ് ഓട്ടോറിക്ഷകൾക്കും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോർപറേഷൻ ആസ്ഥാനത്ത് 25 കാറുകൾ പാർക്കിങ് സൗകര്യമുണ്ട്. അതേ സമയം നഷ്ടത്തിലാണ് ഇതിന്റെ പ്രവർത്തനം.
ജീവനക്കാർക്കുള്ള ശമ്പളം, വൈദ്യുതി ചെലവ് എന്നിവക്കായി പ്രതിമാസം ലക്ഷങ്ങളാണ് ചെലവ്. തനത് ഫണ്ടിൽ നിന്ന് തുക ചെലവാക്കിയാണ് പാർക്കിങ് കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി ജി. പത്മനാഭപിള്ള സ്മാരക ചിൽഡ്രൻസ് പാർക്കിൽ 50 കാറുകളും 100 ഇരുചക്ര വാഹനങ്ങളും പാർക്കു ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്.
സുസ്ഥിര നഗരങ്ങൾ ലക്ഷ്യം; നഗര നയത്തിന് രൂപംനൽകും -മുഖ്യമന്ത്രി
തിരുവനന്തപുരം: നഗരാസൂത്രണ നയങ്ങളിലൂടെ നഗരങ്ങളെ സുസ്ഥിര നഗരങ്ങളാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നവകേരള സൃഷ്ടിയുടെ ഭാഗമായി പ്രത്യേക നഗരനയം തന്നെ രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തമ്പാനൂരിൽ മൾട്ടി പാർക്കിങ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ഏത് നഗരത്തിന്റെയും വികസനത്തിന് അത്യന്ത്യാപേക്ഷിതമാണ്.
ഭാവി തലമുറയുടെ ജീവിതം ശോഭനമാക്കാൻ കൂടിയാണ് ഇത്തരത്തിലെ സൗകര്യങ്ങൾ ഒരുക്കുന്നത്. എവിടെ പാർക്ക് ചെയ്യുമെന്നത് നഗരത്തിലെത്തുന്ന എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും വലിയ തോതിലാണെന്നതാണ് ഇതിന് കാരണം.
ഈ ഘട്ടത്തിൽ പഴയ രീതിയിലെ പാർക്കിങ് രീതി തുടർന്നാൽ വലിയ വിഷമം ഉണ്ടാകും. അതുകൊണ്ടാണ് മൾട്ടി ലെവൽ വാഹന പാർക്കിങ് സംവിധാനം ആവശ്യമാണെന്ന് പല നഗരങ്ങളും ആലോചിക്കാൻ തുടങ്ങിയത്.
തലസ്ഥാന നഗരിയിൽ ഏറ്റവും ആവശ്യമുള്ള സംവധാനമാണിത്. പക്ഷേ ഇക്കാര്യത്തിൽ നമ്മൾ ഇക്കാര്യത്തിൽ അൽപം പിറകിലായിപ്പോയി. തമ്പാരൂരിൽ ഒരുക്കിയ മൾട്ടി പാർക്കിങ് സമുച്ചയം ആളുകൾക്ക് വലിയതോതിൽ ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര് അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കെ റെയില്‍ എം.ഡി വി.അജിത്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.