പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷണം: നാഗാലാൻഡ് സ്വദേശി അറസ്റ്റിൽ
text_fieldsകൃഷ്ണലം
തിരുവനന്തപുരം: ചാലയിലെ പച്ചകറിക്കട കുത്തിതുറന്ന് 7000 രൂപ മോഷ്ടിച്ച അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ. നാഗാലാന്റ് സ്വദേശിയായ കൃഷ്ണലം (21) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം. ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്.ആർ.ടിയുടെ മുൻവശത്തെ തകര ഷീറ്റ് തുരന്ന് അകത്ത് പ്രവേശിച്ച് ഓഫീസ് റൂമിന്റെ ചില്ല് തകർത്ത് മേശയിലുണ്ടായിരുന്ന 7000 രൂപയാണ് മോഷ്ടിച്ചത്.
ഫോർട്ട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവ് അന്യസംസ്ഥാന വ്യക്തിയാണെന്നും കാലിൽ നീളത്തിലുള്ള ടാറ്റൂ ഉള്ളതായും സൂചന കിട്ടി. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞാറാഴ്ച രാത്രി പ്രതി പിടിയിലായത്. എസ്.സി.പി.ഒമാരായ വിനോദ് കുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പാർട്ടി സമാന രീതിയിൽ ടാറ്റൂ പതിച്ച വ്യക്തിയെ കിഴക്കേകോട്ടയിൽ പിടികൂടി. കൂടുതൽ അന്വേഷണം നടത്തിയതിൽ പ്രതി അമ്പലത്തറയിലുള്ള മിൽമ ബൂത്തിൽ സമാന രീതിയിൽ മോഷണം നടത്തി 33,000 രൂപ കവർന്നതായി കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.