ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകം തല്ലിത്തകർത്ത കോൺഗ്രസ് നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ
text_fields1. അറസ്റ്റിലായ ജില്ല പഞ്ചായത്ത് അംഗം വെള്ളനാട് ശശി 2. കിടങ്ങുമ്മൽ ആരോഗ്യ സബ് സെൻററിെൻറ ഉദ്ഘാടന ശിലാഫലകം വെള്ളനാട് ശശി തല്ലിത്തകർക്കുന്നു
നെടുമങ്ങാട്: ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെൻററിെൻറ ശിലാഫലകം തല്ലിത്തകർത്ത ജില്ല പഞ്ചായത്തംഗം അറസ്റ്റിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ മെമ്പറും കോൺഗ്രസ് നേതാവുമായ വെള്ളനാട് കാരിക്കോണം കൃഷ്ണകൃപയിൽ ശശിധരൻ നായർ എന്ന വെള്ളനാട് ശശിയെ(75)യാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ ആരോഗ്യ സബ് സെൻറർ ഉദ്ഘാടന ശിലാഫലകമാണ് ശശി തല്ലിത്തകർത്തത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകത്തിൽ തന്റെ പേര് ചേർക്കാത്തതിലുള്ള വിരോധം നിമിത്തം സബ് സെൻററർ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഗ്രാനൈറ്റ് കൊണ്ട് നിർമ്മിതമായ ശിലാഫലകവും ജനൽഗ്ലാസ്സും അടിച്ച് പൊട്ടിച്ച് പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് ആര്യനാട് പൊലീസ് കേസെടുത്തിരുന്നു.
വെള്ളനാട് ശശി പ്രസിഡൻറായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം രൂപ വിനിയോഗിച്ച് ഈറ്റ തൊഴിലാളികൾക്ക് കെട്ടിടം നിർമിക്കുന്നതിനായി വെളിയന്നൂർ ഗവ.എൽ.പി സ്കൂളിനു പിന്നിൽ ഒരു ഏക്കർ വസ്തു വാങ്ങിയത്. ഇതിലെ അഞ്ചു സെൻറിലാണ് ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ മിഷെൻറ 50 ലക്ഷം രൂപ വിനിയോഗിച്ച് സബ് സെൻറർ നിർമാിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നടത്തിയതായി കഴിഞ്ഞ ഭരണ സമിതി ശിലാഫലകവും സ്ഥാപിച്ചു.
എന്നാൽ, പണിപൂർത്തിയാക്കിയ ശേഷം കഴിഞ്ഞ 11ന് ആരോഗ്യ സബ് സെൻറർ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജലക്ഷ്മി വീണ്ടും ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്ഥാപിച്ച ശിലാഫലകമാണ് ജില്ല പഞ്ചായത്തംഗം ഉളിയും ചുറ്റികയും ഉപയോഗിച്ച് തകർത്തത്.
സബ് സെൻറർ പഞ്ചായത്ത് കേന്ദ്ര പദ്ധതി അർബൻ മിഷൻ ഫണ്ടിൽ നിർമിച്ചതാണെങ്കിലും ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. വെള്ളനാട് ആശുപത്രി സുപ്രണ്ട് ഡോ. അജിത് കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്.
കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്തിെൻറ നേതൃത്വത്തിൽ ആര്യനാട് എസ്.ഐ ജോസ്, എസ്.ഐമാരായ ഗംഗാപ്രസാദ്, ഷീന എന്നിവർ ചേർന്നാണ് ശശിയെ അറസ്റ്റ് ചെയ്തത്. കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.