അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമാണം പാതിവഴിയിൽ
text_fieldsനിർമാണം പകുതിയിലായ അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം
നെടുമങ്ങാട്: അരുവിക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. നാലുവർഷം മുമ്പാണ് സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്. അരുവിക്കര ജലസംഭരണിയിലേക്കുള്ള റോഡിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് പഞ്ചായത്തുവക 75 സെന്റ് ഭൂമിയും ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളിൽനിന്നും വാങ്ങിയ 25 സെന്റ് വസ്തുവും ചേർത്ത് ഒരേക്കറിലാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.
ആദ്യഘട്ടത്തിൽ ചതുപ്പ് നിറഞ്ഞ പ്രദേശം മണ്ണിട്ട് നികത്തി. തുടർന്ന് ആരംഭിച്ച ചുറ്റുമതിലിന്റെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പാതിവഴിയിലാണ്. ഫുട്ബാൾ കോർട്ട്, വോളിബാൾ കോർട്ട്, ഗാലറി, കളിക്കാർക്ക് വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, കുടിവെള്ള വിതരണ സംവിധാനം എന്നിവയൊക്കെ നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പദ്ധതിയിപ്പോഴും തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു.
അരുവിക്കരയിലെ സ്വകാര്യ സ്റ്റേഡിയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കായിക പ്രേമികൾ. നാട്ടുകാരുടെ ചിരകാല ആഗ്രഹമായ സ്റ്റേഡിയത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായികപ്രേമികൾ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.