നാലു പവന്റെ സ്വർണമാല ആറ്റിൽപ്പോയി, മുങ്ങിയെടുത്ത് ഫയർഫോഴ്സ്
text_fieldsഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം കരമനയാറ്റില്‍ നഷ്ടപ്പെട്ട സ്വർണമാല കണ്ടെത്തി സന്തോഷിനെ ഏല്‍പ്പിക്കുന്നു
നേമം: കുളിക്കുന്നതിനിടെ കരമനയാറ്റില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ഒന്നരമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ കണ്ടെത്തി. ഇനി ലഭിക്കില്ലെന്ന് കരുതിയ മാല തിരികെക്കിട്ടിയ സന്തോഷത്തില്‍ സ്‌കൂബ ടീമിന് ഒത്തിരി നന്ദിപറഞ്ഞ് ഉടമ. കരമന തെലുങ്കുചെട്ടി തെരുവ് സ്വദേശി സന്തോഷിന്റെ (50) നാലുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് ബുധനാഴ്ച വൈകുന്നേരം കരമന സ്റ്റേഷന്‍ പരിധിയില്‍ കരമനയാറ്റിൽ നഷ്ടമായത്. രാത്രി 8 മണിവരെ സന്തോഷ് മാല കണ്ടെത്താന്‍ ആറ്റില്‍ പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ വിവരം നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിനെ അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ തിരുവനന്തപുരം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. രണ്ടാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്ന കരമനയാറ്റില്‍ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി സുഭാഷിന്റെ നേതൃത്വത്തില്‍ ഫയര്‍ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ പി. അനു, എസ്.പി അനു, രതീഷ്, സീനിയര്‍ ഫയര്‍ആന്റ് റസ്‌ക്യു ഓഫീസര്‍ മെക്കാനിക്ക് കെ. സുജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചളിയില്‍ ആഴ്ന്നുകിടന്ന സ്വര്‍ണ്ണമാല കണ്ടെത്തിയത്. മാല കിട്ടിയതോടെ സന്തോഷിനെ സ്ഥലത്തു വിളിച്ചുവരുത്തുകയും സ്‌കൂബടീം തന്നെ മാല സന്തോഷിന്റെ കഴുത്തിലേക്കിടുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.