നെവിന് അന്ത്യനിദ്ര; മൃതദേഹം സംസ്കരിച്ചു
text_fieldsഡൽഹിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ വെള്ളംകയറിയുണ്ടായ അപകടത്തിൽ മുങ്ങിമരിച്ച നെവിന്റെ മൃതദേഹം വിളവൂർക്കൽ പിടാരത്തെ വസതിയിലെത്തിച്ചപ്പോൾ
ദുഃഖം താങ്ങാനാവാതെ മാതാവ് ലാൻസലറ്റ്
നേമം: ഡൽഹിയിൽ സിവിൽ സർവിസ് കോച്ചിങ് സെന്ററിൽ വെള്ളം നിറഞ്ഞ് മുങ്ങിമരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (26) മൃതദേഹം സംസ്കരിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്തവാളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കളും മന്ത്രി വി. ശിവൻകുട്ടിയും ഐ.ബി. സതീഷ് എം.എൽ.എയും ചേർന്ന് ഏറ്റുവാങ്ങി സ്വകാര്യ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45ന് തച്ചോട്ടുകാവ് പിടാരത്തെ ഡെയിൽ വില്ലയിലെത്തിച്ച മൃതദേഹം 10.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നെവിന് അന്ത്യാഞ്ജലി അർപ്പിച്ചു. നെവിന്റെ മാതാപിതാക്കളായ ഡാൽവിൻ സുരേഷിനെയും ലാൻസിലറ്റിനെയും ആശ്വസിപ്പിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.
ഡൽഹിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ വെള്ളംകയറിയുണ്ടായ അപകടത്തിൽ മുങ്ങിമരിച്ച നെവിന്റെ മൃതദേഹം തിരുവനന്തപുരം വിളവൂർക്കൽ പിടാരത്തെ വസതിയിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല, എൻ. ശക്തൻ തുടങ്ങിയവർ
ചൊവ്വാഴ്ച രാവിലെ മുതൽ നെവിനെ ഒരുനോക്ക് കാണാനായി രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധി പേർ എത്തിയിരുന്നു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ സ്പീക്കർ എൻ. ശക്തൻ, ഐ.ബി. സതീഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളവൂർക്കൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി മുരളി എന്നിവർ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.