ഔട്ടർ റിങ് റോഡ് ഭൂമി ഏറ്റെടുക്കൽ: സമരം കടുപ്പിക്കാൻ തലക്കോണം നിവാസികൾ
text_fieldsപോത്തൻകോട്: തേക്കട - മംഗലപുരം ഔട്ടർ റിങ് റോഡ് ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് മംഗലപുരം തലക്കോണം റെസിഡൻറ്സ് അസോസിയേഷൻ. മംഗലപുരം പഞ്ചായത്തിലെ കാരമൂട് വാർഡിൽ നാഷനൽ ഹൈവേ 66 മായി ബന്ധിപ്പിക്കുന്ന ജനസാന്ദ്രതയുള്ള ഭാഗത്ത് 500 മീറ്ററിൽ ഏകദേശം 45 വീടുകൾ കുടിയൊഴിപ്പിക്കുന്നുണ്ട്.
ഇതിൽ ഒരു ആരാധനാലയവും ഉൾപ്പെടുന്നു. നിലവിലെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്നും കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും തലക്കോണം ആക്ഷൻ കൗൺസിൽ ചെയർമാനും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗവും കൂടിയായ എം.എ. ഷഹീൻ പറഞ്ഞു.
ഔട്ടർ റോഡിന് വേണ്ടിയുള്ള സർവേ സാമൂഹികാഘാതപഠനം നടത്താത്തതും ജനങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്തുന്നതുമാണ്. മറ്റു പദ്ധതികൾക്കായി ഒരിക്കൽ കുടിയിറങ്ങുകയും പുനരധിവസിക്കുകയും ചെയ്ത കുടുംബങ്ങളെ വീണ്ടും കുടിയിറക്കുന്നതരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. അതിനാലാണ് സമരം ശക്തമാക്കുന്നതെന്ന് റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2007 ൽ ടെക്നോസിറ്റിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ 50 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. ഈ പ്രദേശവാസികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. റിങ് റോഡിനുള്ള നിലവിലെ അലൈൻമെന്റ് തൊട്ടപ്പുറം ടെക്നോസിറ്റിക്ക് വേണ്ടി 2007ൽ ഏറ്റെടുത്ത് നിർമാണപ്രവർത്തനം നടത്താതെ കാടുപിടിച്ചുകിടക്കുന്ന ഭൂമിയുണ്ട്.
അതിൽക്കൂടി അലൈൻമെന്റ് തയാറാക്കിയാൽ ഒരു വീട് പോലും കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നുകാട്ടി മുഖ്യമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും കലക്ടർക്കും റെസിഡൻറ്സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.