നിയമ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്; ഒരാൾ പിടിയിൽ
text_fieldsവിജിന് വിജയ്
പാറശ്ശാല: നിയമവിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട കരകുളം അയണിക്കാട് കനാല്‍ വീട്ടില്‍ വിജിന് വിജയെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിടെ നിസ്സാര പരിക്കേറ്റ ഇയാള്‍ തമിഴ്നാട് ആശാരിപള്ളം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അറസ്റ്റ്.
പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ നെടുമങ്ങാട് തെക്കതുവിള രേവതിയില്‍ അഭിരാമിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു ആക്രമണം. അഭിരാം പേയിങ് ഗെസ്റ്റായി താമസിക്കുന്ന ചെറുവാരക്കോണത്തിന് സമീപത്തെ മുറിയില്‍ അതിക്രമിച്ച് കടന്ന ഇതേ കോളജിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികളായ നാലംഗസംഘമാണ് ക്രൂരമായി മര്‍ദിച്ചത്. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
തടിക്കഷ്ണവും ഇടിവളയും കൊണ്ടുള്ള ആക്രമണത്തില്‍ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. അഭിരാമിന്റെ നിലവിളി കേട്ട് സമീപവാസി എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. കോളജിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികളായ ശ്രീജിത്ത്, അഖില്‍, വിജിന്, ബെനോ എന്നിവരാണ് മര്‍ദിച്ചതെന്നാണ് പരാതി.
കഴിഞ്ഞവര്‍ഷം ഇതേ സംഘം മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ സ്റ്റേഷനില്‍ പരാതി നല്കാൻ അഭിരാമും ഒപ്പം പോയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സജി, സബ് ഇൻസ്പെക്ടര്‍ ദീബു എന്നിവരടങ്ങിയ സംഘമാണ് അക്രമിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.