യുവതിയെയും മാതാവിനെയും മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മദ്യലഹരിയിൽ യുവതിയെയും അമ്മയെയും മർദിക്കുകയും ഇവർ നടത്തുന്ന ചിപ്സ് കട അടിച്ചുതകർക്കുകയും ഇത് ചോദ്യംചെയ്ത യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ.
പെരുമ്പഴുതൂർ പുന്നക്കാട് കൊല്ലംവിളാകം വീട്ടിൽ ശ്യാംകുമാർ (32), അതിയന്നൂർ ഊരുട്ടുകാല ഉഷസിൽ അനൂപ് (30), പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട് ചൈത്രത്തിൽ ഹരിമാധവ് (30), അതിയന്നൂർ ഊരുട്ടുകാല വൈഷ്ണവത്തിൽ വിഷ്ണു (24), ഊരുട്ടകാല സ്വദേശികളായ മനോഷ് (30), മിഥുൻ (30) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയാണ് അരിസ്റ്റോ ജങ്ഷനിൽ ചിപ്സ് കട നടത്തുന്ന അമ്മക്കും മകൾക്കുംനേരേ ആക്രമണമുണ്ടായത്. കൗണ്ടറിലിരുന്ന മകളെ അക്രമികൾ ശല്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ അമ്മ ചോദ്യംചെയ്തു. ആദ്യം രണ്ട് യുവാക്കളാണെത്തിയത്. മോശമായി സംസാരിച്ച ഇവരെ താക്കീത് ചെയ്തപ്പോൾ പുറത്തുനിന്ന മറ്റുള്ളവർ ഒന്നടങ്കം കടക്കുള്ളിലേക്ക് കയറി.
ചിപ്സിന്റെ വില ചോദിച്ച സംഘം അമ്മയെയും മകളെയും കളിയാക്കി. മൊബൈൽ ചാർജ് ചെയ്യാൻ സൗകര്യം നൽകണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ ചായ കുടിക്കാനെത്തിയ സമീപത്തെ ട്രാവൽ ഏജൻസിയിലെ മാനേജറും തമിഴ്നാട് സ്വദേശിയുമായ മനോജ് കുമാർ അക്രമത്തെ എതിർത്തോടെ ശ്യാംകുമാർ, ഹരി മാധവ്, വിഷ്ണു, അനൂപ് എന്നിവർ ചേർന്ന് ഇയാളെ ബൈക്കിടിപ്പിച്ചു വീഴ്ത്താൻ ശ്രമിച്ചു.
തുടർന്ന് റോഡിൽ വളഞ്ഞിട്ട് മർദിച്ചു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.