മാലിന്യം തള്ളിയ വാഹനം വിട്ടുകൊടുത്ത സംഭവം; അന്വേഷണം നടത്തേണ്ടത് കോർപറേഷനെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് പിടികൂടിയ വാഹനം പിഴ ഈടാക്കാതെ വിട്ടുകൊടുക്കാൻ കോർപറേഷനിലെ ആരോഗ്യ സ്ഥിരംസമിതി ഇടപെട്ടതിനെക്കുറിച്ച് കോർപറേഷനാണ് അന്വേഷണം നടത്തേണ്ടതെന്ന് മന്ത്രി എം.ബി. രാജേഷ്. റോഡിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴയും തടവും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സംബന്ധിച്ച് വിശീകരിക്കാൻ ചേർന്ന വാർത്തസമ്മേളനത്തിലാണ് മന്ത്രിയുടെ വിശദീകരണം.
മാലിന്യവുമായി പിടികൂടിയ വാഹനം വിട്ടുകൊടുത്ത സംഭവത്തിൽ എന്തുനടപടിയാണ് തദ്ദേശ വകുപ്പ് സ്വീകരിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടപ്പോൾ അതേക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും എന്നാൽ ശരിയായ കാര്യമല്ലെന്നുമാണ് അറിഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു.
തദ്ദേശ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് തയാറാക്കിയിട്ടില്ല. ഇതേക്കുറിച്ച് കോർപറേഷനാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ചാക്ക ബൈപാസ് സർവിസ് റോഡിൽ ഡയപ്പർ ഉൾപ്പെടെ മാലിന്യം തള്ളിയതിന് സി.ഐ.ടി.യു അനുഭാവിയായ വള്ളക്കടവ് സ്വദേശിയുടെ ഓട്ടോറിക്ഷ ആഗസ്റ്റ് 27നാണ് പിടികൂടിയത്.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിയോഗിച്ചിട്ടുള്ള നൈറ്റ് സ്ക്വാഡ് വാഹനം പിടിച്ചെടുത്ത് കോർപറേഷനിൽ എത്തിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി 10,000 രൂപ പിഴ നോട്ടീസ് തയാറാക്കിയപ്പോഴാണ് ആരോഗ്യ സ്ഥിരം സമിതിയുടെ ഇടപെടൽ ഉണ്ടായതെന്നാണ് ആക്ഷേപം.
പറയുന്ന സമയത്ത് വാഹനം ഹാജരാക്കാമെന്ന് മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയ ശേഷം പിഴ ഈടാക്കാതെ വാഹനം ഉടമക്ക് വിട്ടു നൽകുകയായിരുന്നു. സംഭവം വിവാദമായെങ്കിലും ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.