അഴിമുഖം അടഞ്ഞു; മുതലപ്പൊഴിയിൽ മത്സ്യബന്ധനം സ്തംഭിച്ചു
text_fieldsമുതലപ്പൊഴി അഴിമുഖം മണൽമൂടി അടഞ്ഞ നിലയിൽ
ചിറയിൻകീഴ്: അഴിമുഖം അടഞ്ഞു; മുതലപ്പൊഴി തുറമുഖത്ത് മത്സ്യബന്ധനം പൂർണമായി സ്തംഭിച്ചു. തീരവാസികൾ ഉപജീവന പ്രതിസന്ധിയിൽ. ഡ്രഡ്ജിങ് പ്രവർത്തികൾ തുടരുന്നതിനിടെയാണ് വള്ളങ്ങൾ കടന്നുപോയിരുന്ന തോടിന് സമാനമായ ഭാഗത്തും മണലടിഞ്ഞത്. ഇതോടെ വള്ളങ്ങൾക്ക് വെള്ളിയാഴ്ച കടലിലേക്ക് പോകാനായില്ല. മത്സ്യബന്ധനത്തിനായി കഴിഞ്ഞദിവസം പോയവർക്ക് മുതലപ്പൊഴിയിൽ പ്രവേശിക്കാൻ കഴിയാതേ വന്നതോടെ വള്ളങ്ങൾ കൊല്ലം നീണ്ടക്കര ഹാർബറിലേക്ക് കൊണ്ടുപോയി.
കടലിലെ വേലിയേറ്റ-ഇറക്ക നേരങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ വള്ളങ്ങളുമായി കടലിലേക്ക് പോയിരുന്നത്. മത്സ്യബന്ധനത്തിനുശേഷം മണിക്കൂറുകളോളം കടലിൽ വള്ളം നങ്കൂരമിടും. വേലിയേറ്റ നേരത്ത് വള്ളം ഹാർബറിലേക്ക് എത്തിക്കുന്നതാണ് രീതി.
എന്നാൽ വെള്ളിയാഴ്ച രാവിലയോടെ തൊഴിലാളികൾ ആശ്രയിച്ചിരുന്ന ഭാഗവും മണൽമൂടി ആഴമില്ലാതായി. മത്സ്യബന്ധനത്തിന് പോകാനെത്തിയ തൊഴിലാളികൾക്ക് ഇതോടെ വള്ളം കടലിലേക്ക് ഇറക്കാനായില്ല. കടലിൽ കുടുങ്ങിയ എട്ടു വള്ളങ്ങൾ നീണ്ടകര ഹാർബറിൽ എത്തിക്കുകയായിരുന്നു.
കടലിൽ വള്ളമിറക്കാൻ അഴിമുഖത്ത് കുറഞ്ഞത് 90 മീറ്റർ വീതിയും ആറു മീറ്റർ ആഴവും വേണം. നിലവിൽ 30 മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമാണ് പൊഴിമുഖത്തുള്ളത്. മഴക്കാലത്ത് മണൽക്കൂനയിൽ വള്ളങ്ങളിടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണ്. ഒട്ടേറെ മത്സ്യത്തൊഴിലാളികൾക്കാണ് ഇവിടെ ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
അഴിമുഖത്ത് രണ്ടുലക്ഷം ക്യൂബിക് മീറ്ററിലധികം മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. മണൽ നീക്കം വേഗത്തിലാക്കി തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ആവശ്യപ്പെട്ട് വരികയാണ്.
നിലവിൽ ഡ്രഡ്ജിങ് നടക്കുന്നുണ്ടെങ്കിലും മണൽ പൂർണമായും നീക്കുന്നതിന് പര്യാപ്തമല്ല. മണൽ നീക്കത്തിന് എത്തിച്ച ഡ്രെഡ്ജറിന് അഴിമുഖത്ത് നിലവിൽ അടിഞ്ഞിട്ടുള്ള രണ്ടു ലക്ഷത്തിലധികം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യാനുള്ള ശേഷിയില്ലെന്ന് തൊഴിലാളികൾ നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നതാണ്.
മരിടൈം ബോർഡിൻറെ ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ മാത്യു പറഞ്ഞു. അഴിമുഖത്ത് മണൽ അടിഞ് പൊഴിമുഖം മൂടിയാൽ സമീപ സ്ഥലങ്ങളിൽ വെള്ളപൊക്ക ഭീഷണിയും ഉണ്ടാകും. മഴപെയ്താൽ വാമനപുരം നദിയിലൂടെ ഒഴുകിവരുന്ന വെള്ളം കടലിൽ ചേരാൻ ആകാതെ കായലിൽ ജലനിരപ്പ് ഉയർന്നാണ് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.