മെഡിക്കല്‍ കോളജില്‍ ഒരേസമയം രണ്ട് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ
text_fieldsശരത്കൃഷ്ണൻ
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയകൾ വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിക്കും മയ്യനാട് സ്വദേശിക്കുമാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) വൃക്കകളാണ് ദാനം നല്‍കിയത്.
രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി രണ്ട് ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കൽ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഭർത്താവിന്റെ അവയവദാനത്തിനായി സന്നദ്ധത അറിയിച്ച ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു. കഴിഞ്ഞ ഏഴിനാണ് തമിഴ്നാട് കോവില്പ്പെട്ടിയില് വച്ച് വാഹനാപകടത്തിൽ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്കി.
മസ്തിഷ്ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല.
എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വേഗത്തിൽ മെഡിക്കല്‍ കോളജില്‍ നടത്തുകയായിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.