സ്ത്രീകളെ കുരുക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഷൈൻ എന്ന ഷാൻ, റിയാസ്
വർക്കല: ഫോൺ നമ്പറിൽ സംസാരിച്ച് ബന്ധം വളർത്തിയശേഷം സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കുകയും ഇറക്കിക്കൊണ്ടുപോയതിന് ശേഷം തിരിച്ചെത്തിക്കാൻ രണ്ടുലക്ഷം രൂപ വരെ വീട്ടുകാരോട് മോചനദ്രവ്യമാവശ്യപ്പെടുകയും ചെയ്യുന്ന രണ്ടംഗ സംഘം അറസ്റ്റിലായി. വർക്കല രഘുനാഥപുരം ബി.എസ് മൻസിലിൽ ഷൈൻ എന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് പിടിയിലായത്.
ഇവർക്കൊപ്പം വീടുവിട്ടിറങ്ങിയ പള്ളിക്കൽ സ്വദേശികളായ രണ്ടു സ്ത്രീകൾക്കെതിരെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാലസംരക്ഷണ നിയമ പ്രകാരവും കേസെടുത്തു. സ്ത്രീകളോടൊപ്പം കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു പ്രതികൾ. തമിഴ്നാട് കുറ്റാലത്തെ റിസോർട്ടിൽനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ സഹിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവ്, സി.പി.ഒ ഷമീർ, അജീഷ്, മഹേഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ, ഷംല എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച മഹീന്ദ്ര ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു.
ഷൈനിനെതിരെ എഴുകോൺ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലും റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തൻകോട് സ്റ്റേഷനുകളിലും നിരവധി കേസുണ്ട്. നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.