പാണ്ഡവന്‍പാറ വികസനം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശം
text_fieldsപാണ്ഡവൻപാറ
വെള്ളറട: പാണ്ഡവൻപാറയുടെ വികസനസാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തുവകുപ്പിന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശം നൽകി. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍പാറ ഗുഹാമനുഷ്യന്റെ ചരിത്രശേഷിപ്പുകളിലേക്ക് വെളിച്ചം വീശുന്നതും മഹാഭാരത ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുമായ സര്‍ക്കാര്‍ സംരക്ഷിത സ്മാരകമാണ്.
ഇടയ്ക്കല്‍ ഗുഹകളില്‍ കാണപ്പെടുന്നതിന് സമാനമായ ശിലാലിഖിതങ്ങളും ചുമര്‍ചിത്രങ്ങളും ഇവിടെ കാണപ്പെടുന്നു. 1984 ലാണ് പാണ്ഡവന്‍പാറയും മൂന്ന് ഏക്കര്‍ 50 സെന്റ് സ്ഥലവും പരിസരപ്രദേശങ്ങളും സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇവിടത്തെ ചുമര്‍ചിത്രങ്ങളും ശിലാലിഖിതങ്ങളും പുരാവസ്തു വകുപ്പ് ചിത്രരൂപത്തില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. അതേസമയം പാണ്ഡവന് പാറയിലെയും പരിസരദേശത്തെയും മലനിരകളില്‍ കാണപ്പെടുന്ന അത്യപൂര്‍വയിനം കൃഷ്ണശിലകള്‍ ക്വാറി മാഫിയകളെ ഇവിടേക്ക് ആകര്‍ഷിച്ചു.
സ്വകാര്യവ്യക്തികളുടെ കൈവശമുള്ള മലനിരകളും സര്‍ക്കാര്‍ പുറമ്പോക്കും കൈക്കലാക്കിയ ക്വാറി മാഫിയ ഈ പ്രദേശത്തെ പ്രകൃതിദത്ത മലനിരതന്നെ ഇല്ലാതാക്കി. പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് സംരക്ഷണ നടപടികൾ ആരംഭിച്ചത്. പാണ്ഡവന്പാറയിലേക്ക് സഞ്ചാരപാത നിര്‍മിക്കുക, വിദ്യാർഥികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും പഠന -ഗവേഷണ പ്രവര്‍ത്തനം നടത്തുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുക, പ്രദേശം ടൂറിസം മേഖലയായി വികസിപ്പിക്കുക, നശിപ്പിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ശിലാലിഖിതങ്ങളും പുനര്‍ ആലേഖനം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പെരുങ്കടവിള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ആങ്കോട് രാജേഷ് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് നിവേദനം നൽകിയിരുന്നു.
തുടര്‍ന്ന് മന്ത്രി പുരാവസ്തുവകുപ്പ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പാണ്ഡവന് പാറ ചാര്‍ജ് ഓഫിസര്‍ കൂടിയായ ആര്‍ട്ടിസ്റ്റ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ നിർദേശിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.