വിഴിഞ്ഞം തുറമുഖം കസ്റ്റംസ് പോർട്ട് -മന്ത്രി വി.എൻ. വാസവൻ
text_fieldsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കസ്റ്റംസിന്റെ സെക്ഷൻ 7 എ അംഗീകാരമാണിത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുെവച്ച മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചതിനെതുടർന്നാണ് അനുമതി ലഭിച്ചത്.
ഒാഫിസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ കമ്പ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. ഇനി സെക്ഷൻ എട്ട്, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്.
ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽനിന്ന് നേരത്തെ ലഭിച്ചിരുന്നു.
സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.