വധശ്രമം; പ്രതിക്ക് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും
text_fieldsഅപ്പുക്കുട്ടൻ
കല്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ. അപ്പുക്കുട്ടനെയാണ് (41) കൽപറ്റ അഡിഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. 2016 ജൂണിലാണ് ഇയാൾ മേപ്പാടി കോട്ടവയലിലുള്ള ഭാര്യയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി കഴുത്തിനു കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്.
ഐ.പി.സി യിലെ വിവിധ വകുപ്പുകളിലായി വധശ്രമത്തിന് ജീവപര്യന്തവും 100000 രൂപ പിഴയും അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷവും 25000 രൂപയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടു വർഷവും 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷാവിധി. അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന കെ.പി. സുനിൽകുമാറാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്.
പിന്നീട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.പി. ജേക്കബ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്പെക്ടർ സി.എ. മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.കെ. രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.