വോട്ടർമാരുടെ മനസ്സിൽ ഇടിച്ചുകയറി സ്ഥാനാർഥികൾ
text_fieldsകൽപറ്റ: അവസാന മണിക്കൂറുകളിൽ വോട്ടർമാരുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്ഥാനാർഥികൾ. എങ്ങോട്ടു വേണമെങ്കിലും ചായാവുന്ന വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ബുധനാഴ്ച സ്ഥാനാർഥികളുടെ നെട്ടോട്ടം. നിശ്ശബ്ദ പ്രചാരണ ദിനത്തിൽ രാവിലെ തന്നെ സ്ഥാനാർഥികൾ വീടുകയറി വോട്ടുറപ്പിക്കലായിരുന്നു. വാർഡ് അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നേതാക്കളുടെ തിരക്കിട്ട ചർച്ചകളും നടക്കുന്നുണ്ടായിരുന്നു.
ത്രികോണ പോരിന് കളമൊരുങ്ങിയ വാർഡുകളിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്നതിനാൽ ഇവിടങ്ങളിൽ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുകയെന്നതാണ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള വെല്ലുവിളി. കോവിഡ് കാലത്ത് പ്രായമായവർ വോട്ടു ചെയ്യാൻ വരുമോയെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. പ്രായമായവരെ രാവിലെ തന്നെ ബൂത്തുകളിൽ എത്തിക്കാനാണ് പ്രാദേശികമായി പാർട്ടി നേതാക്കൾക്കു നൽകിയ നിർദേശം.
വിമതന്മാർ ഭീഷണി ഉയർത്തുന്ന വാർഡുകളിൽ പ്രധാന നേതാക്കളെ തന്നെ വീടുകളിലെത്തിച്ച് വോട്ടുറപ്പിക്കാൻ ഇരു മുന്നണികളും പ്രത്യേകം ശ്രദ്ധിച്ചു. വോട്ടിങ് ദിനത്തിൽ വോട്ടർമാരുടെ മനം കവരാൻ വോട്ടിങ് കേന്ദ്രത്തിലേക്കുള്ള വീഥികൾ തോരണങ്ങളും പോസ്റ്ററുകളും ഫ്ലക്സുകളും കൊണ്ട് നിറക്കാനുള്ള പ്രവർത്തനങ്ങളും ഒരുഭാഗത്ത് നടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.