പുഴമുടിയിലെ കാറപകടം; പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
text_fieldsപുഴമുടിയിൽ അപകടം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
കൽപറ്റ: കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിയിൽ ഞായറാഴ്ച വൈകിട്ട് ആറോടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രണ്ടുപേർ അപകട നില തരണം ചെയ്തു.
ഗുരുതരമായി പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഡിയോണക്ക് തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിലുള്ള ഡിയോണയുടെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ച ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്മേലിൽ അഡോൺ ബെസ്റ്റിയുടെ ഇളയ സഹോദരിയാണ് ഡിയോണ. അപകടത്തിൽ മരിച്ച സ്നേഹയുടെ ഇളയ സഹോദരി സോന, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ ബി.സി.എ വിദ്യാർഥി ഇരിട്ടി പൂളക്കുറ്റി വെള്ളക്കടവ് സാൻജോ ജോസ് അഗസ്റ്റിൻ എന്നിവർ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു.
കാറപകടത്തിൽ മരിച്ച ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ ബി.സി.എ വിദ്യാർഥി ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്മേലിൽ അഡോൺ ബെസ്റ്റി (20), ബി.കോം വിദ്യാർഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറക്കൽ ജിസ്ന മേരി ജോസഫ് (20), ബി.കോം വിദ്യാർഥിനി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽ സ്നേഹ ജോസഫ് (21) എന്നിവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൽ പൂർത്തിയാക്കിശേഷം തിങ്കളാഴ്ച വൈകിട്ടോടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിശേഷം തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് മൃതദേഹങ്ങൾ കൊണ്ടുപോയത്. മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു.
മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാറിലുണ്ടായിരുന്നവരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് തിരിച്ച് കൽപറ്റയിലെ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പുഴമുടി ജങ്ഷന് സമീപം നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.