സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ കാലതാമസം; ജില്ലയിൽ ഇതുവരെ സംഭരിച്ചത് 7923 ടണ്‍ നെല്ല്
text_fieldsകൽപറ്റ: സപ്ലൈകോ മുഖേന ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ കാല താമസം നേരിടുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. നെല്ല് നൽകി പണത്തിനായി കാത്തിരിക്കുകയാണ് കർഷകർ. 7923.24 ടണ്‍ നെല്ലാണ് കഴിഞ്ഞ ആഴ്ച വരെ ജില്ലയില്‍ സംഭരിച്ചത്. കല്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2990 കര്‍ഷകരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. കഴിഞ്ഞ വർഷം ജില്ലയിലെ 4369 കർഷകരിൽ നിന്നായി 99,10,458 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. ഈ വർഷം കൊയ്ത്തു കഴിഞ്ഞ് മിക്ക കർഷകരും നെല്ല് സപ്ലൈകോക്ക് നൽകിക്കഴിഞ്ഞു. എന്നാൽ, പലർക്കും ഒരു മാസം കഴിഞ്ഞിട്ടും ബാങ്കിൽ നിന്നും പണം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് നെല്ല് സംഭരിക്കാനുള്ള ചുമതല സപ്ലൈകോക്കാണ്.
കർഷകരിൽനിന്നും നെല്ല് സംഭരിച്ച് അരിയാക്കി സർക്കാറിന് നൽകുകയാണ് ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ചേർത്ത് നെല്ലിന്റെ തുക കർഷകരുടെ അക്കൗണ്ടിലേക്ക് ബാങ്ക് മുഖേന വായ്പയായി നൽകും. സപ്ലൈകോ നെല്ല് സംഭരിക്കുന്ന സമയത്ത് കർഷകർക്ക് തുകക്ക് പകരം പാഡി റെസീപ്റ്റ് സ്ലിപ്പ് (പി.ആർ.എസ്) നൽകും. ഇത് ബാങ്കിൽ നൽകുമ്പോൾ നെല്ലുവിറ്റ തുക കർഷകർക്ക് വായ്പയായി നൽകും. പിന്നീട് വായ്പത്തുകയും പലിശയും സർക്കാർ തിരിച്ചടക്കും. പാഠശേഖരണ സമിതി മുഖേന സപ്ലൈകോക്ക് നെല്ല് നൽകിയാൽ അന്നു തന്നെ കർഷകർക്ക് പി.ആർ.എസ് സ്ലിപ്പ് നൽകണമെന്നാണ് വ്യവസ്ഥ.
എന്നാൽ, പലപ്പോഴും കർഷകർക്ക് ദിവസങ്ങൾ കഴിഞ്ഞാണ് സ്ലിപ്പ് ലഭിക്കാറ്. ജനുവരി ആദ്യവാരത്തിൽ നെല്ല് നൽകിയ കർഷകർക്ക് പോലും ജില്ലയിലെ മിക്ക ബാങ്കുകളും ഇതുവരെ വായ്പ ലഭ്യമാക്കിയിട്ടില്ല. കൂടാതെ കഴിഞ്ഞ വർഷം നെല്ല് നൽകിയ ഇനത്തിൽ ബാങ്ക് നൽകിയ ചില കർഷകരുടെ വായ്പാ തുക സർക്കാർ തിരിച്ച് അടക്കാത്തതു കാരണം പുതുതായി ലോൺ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ചുള്ളിയോട് മാത്രം ഇത്തരത്തിൽ അഞ്ചു പേരുടെ ലോൺ സർക്കാർ തിരിച്ചടക്കാനുണ്ടെന്ന് കർഷകനായ ഫിലിപ്പോസ് ആട്ടുപാറയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പണത്തിനായി ബാങ്കിൽ ചെന്ന കർഷകനോട് ഒരു ദിവസം അഞ്ചു പേർക്ക് മാത്രമേ പണം നൽകുകയുള്ളൂ എന്ന് പറഞ്ഞതായും ആരോപണമുണ്ട്. അങ്ങനെ നൽകുമ്പോൾ കർഷകരുടെ പണം ലഭിക്കാൻ മാസങ്ങളെടുക്കും. ലോണെടുത്തും കൈവായ്പ വാങ്ങിയും മറ്റുമാണ് പല കർഷകരും നെൽകൃഷി ചെയ്യുന്നത്. പണം ലഭിക്കാത്തത് കാരണം നെല്ല് കൊയ്തതിന്റെയും മറ്റും കൂലി നൽകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് കർഷകർ. 28.20 രൂപയാണ് ഒരു കിലോ നെല്ലിന് സപ്ലൈകോ നൽകുന്നത്. 12 പൈസ സർവിസ് ചാർജായും നൽകും. 2012 മുതൽ നൽകുന്ന ഈ തുകയിൽ ഇതുവരെ വർധന വരുത്തിയിട്ടില്ല. കൃഷി ഭവനിൽ രെജിസ്റ്റർ ചെയ്യുന്ന കർഷകരുടെ നെല്ല് സംഭരിക്കുന്നത് ഒരു ഏക്കറിന് 20 ക്വിന്റൽ എന്ന തോതിലാണ്. വയനാടൻ നെല്ലിനാണ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.