മനുഷ്യ-വന്യജീവി സംഘര്‍ഷം; വയനാട് ജില്ലയില്‍ നോഡല്‍ ഓഫിസറെ നിയമിക്കും -മന്ത്രി എ.കെ. ശശീന്ദ്രന്
text_fieldsവന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ
നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗം
കൽപറ്റ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
വനമേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി തയാറാക്കിയ പദ്ധതികളില്‍ പലതും പൂര്‍ത്തിയാകാതെ കിടക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഇവയുടെ നിര്‍വഹണ പുരോഗതിക്ക് തടസ്സമായി നില്ക്കുന്ന വിഷയങ്ങള്‍ പരിശോധിച്ച് പരിഹരിക്കും.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇനിമുതല്‍ പദ്ധതികള്‍ തയാറാക്കുക. ഇത്തരം പദ്ധതികളുടെ നിര്‍വഹണ പുരോഗതി യഥാസമയങ്ങളില്‍ വിലയിരുത്തുന്നതിനും നോഡല്‍ ഓഫീസറുടെ സേവനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പും പൊതുജനങ്ങളും തമ്മിലുളള ബന്ധം സുഖകരമാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം. വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം.
വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാര തുക കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ നിമിത്തമുള്ള വിളനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് ഉയര്‍ന്ന തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.