വയനാട് മെഡിക്കൽ കോളജ്; ദശദിന റിലേ സത്യഗ്രഹത്തിന് തുടക്കം
text_fieldsവയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ ദശദിന റിലേ സത്യാഗ്രഹ സമരം
സംവിധായക ലീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളജ് ജില്ലയിലെ എല്ലാ ജനങ്ങൾക്കും എത്തിപ്പെടാൻ കഴിയുന്ന മടിക്കമലയിലെ ഭൂമിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംഘട്ട സമരത്തിന് തുടക്കം കുറിച്ചു ദശദിന റിലേ സത്യഗ്രഹ സമരം ജില്ല കലക്ടറേറ്റ് പടിക്കൽ ആരംഭിച്ചു. ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ചലച്ചിത്ര സംവിധായിക ലീലാ സന്തോഷ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആദിവാസി കോളനികളിലേക്ക് സഞ്ചാരയോഗ്യമായ റോഡോ വാസയോഗ്യമായ വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയില്‍ വയനാടിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജെങ്കിലും വയനാടിന്റെ ഹൃദയ ഭൂമിയായ മടക്കിമലയില്‍ സ്ഥാപിക്കണമെന്ന് ലീലാ സന്തോഷ് ആവശ്യപ്പെട്ടു.
വയനാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ച് ഗോത്രവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യമാണ് സർക്കാർ മെഡിക്കൽ കോളജെന്നും എത്രയും വേഗം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് അത് യഥാർഥ്യമാക്കണമെന്നും അവർ പറഞ്ഞു.
വീട്ടമ്മമാരെ പ്രതിനിധാനം ചെയ്ത് സുലേഖ വസന്തരാജ്, ജയപ്രഭ ബാബുരാജ്, ബിന്ദു ഷാജി, പി. ഉഷ വാഴവറ്റ, സുലോചന രാമകൃഷ്ണന്‍, റോസമ്മ ബേബി എന്നിവര്‍ ആദ്യദിവസത്തിൽ സത്യഗ്രഹം അനുഷ്ഠിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ്കുട്ടി അധ്യക്ഷത വഹിച്ചു.
ദശദിന സത്യഗ്രഹ സമരത്തിന്‍റെ സമാപനമായി 19 മുതൽ 20വരെ കൽപറ്റ ടൗണിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ ഉൾപ്പെടെ പങ്കെടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിജയന്‍ മടക്കിമല, വി.പി. അബ്ദുല്‍ ഷുക്കൂര്‍, ഗഫൂര്‍ വെണ്ണിയോട്, വി.പി. യൂസഫ്, ഇ. എടത്തില്‍ അബ്ദുറഹിമാന്‍, ജോബിന്‍ ജോസ്, പ്രിന്‍സ് തോമസ്, പി.സി. അഷ്‌റഫ്, എം. ഇഖ്ബാല്‍ മുട്ടില്‍, എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ടി.യു. സഫീര്‍, എ. സതീഷ് കുമാര്‍, പി. അഷറഫ് പുലാടന്‍, പി. കാദര്‍ മടക്കിമല, എ. ദാസ് മുട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ല കലക്ടർക്ക് നിവേദനം നൽകി
കൽപറ്റ: വയനാട് മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ ദശദിന റിലേ സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ജില്ല കലക്ടർ എ. ഗീതക്ക് നിവേദനം നൽകി. ഭാരവാഹികളായ ഇ.പി. ഫിലിപ്പുകുട്ടി, വി.പി. അബ്ദുൽ ഷുക്കൂർ, വിജയൻ മടക്കിമല, ഗഫൂർ വെണ്ണിയോട്, വി.പി. യൂസഫ്, ജോബിൻ ജോസ്, എ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കലക്ടറുമായി ചർച്ച നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.