ഉരുൾ ദുരന്ത പുനരധിവാസം; സമ്മതപത്രത്തിൽ ആശങ്കകളേറെ
text_fieldsകല്പറ്റ: ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് അര്‍ഹരായ ഒന്നാംഘട്ട പട്ടികയിലുള്ളവരുടെ സമ്മതപത്രം വാങ്ങാൻ സർക്കാർ നടപടി തുടങ്ങിയതോടെ ആശങ്കകളും ഉയർന്നു. നിലവിൽ പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടികക്കെതിരെ ദുരന്തബാധിതരുടെയും സംഘടനകളുടേയും വലിയ പ്രതിഷേധമുയരുന്നുണ്ട്.
ഇതിനിടെയാണ് സമ്മതപത്രത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ദുരന്ത ബാധിതരടക്കമുള്ളവർ രംഗത്തെത്തിയത്. ഒന്നാംഘട്ട പട്ടികയിലുൾപെട്ട കുടുംബങ്ങള്‍ നല്‍കേണ്ട സമ്മതപത്രത്തിലെ നിബന്ധനകളിൽ വ്യക്തതയില്ലെന്നാണ് പ്രധാന ആരോപണം.
ടൗൺഷിപ്പിൽ വീട് വേണോ, സർക്കാർ തീരുമാനിച്ച 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വേണോ എന്നതുമായി ബന്ധപ്പെട്ടാണ് സമ്മതപത്രം വാങ്ങുന്നത്. ദുരന്തബാധിതർ താമസിക്കുന്ന വാടക വീടുകളിൽ നേരിട്ടെത്തിയും കത്ത് മുഖേനയുമാണ് സമ്മതപത്രത്തിന്റെ ഫോം നൽകുന്നത്. ദുരന്തബാധിത പ്രദേശത്ത് അനുഭവിച്ചുവന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സ്വമേധയാ ഒഴിയണമെന്നും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം പൊളിച്ചുമാറ്റേണ്ടവയാണെന്നുമാണ് അഞ്ചാം നിബന്ധനയായി പറയുന്നത്.
എന്നാൽ, കൃഷി ആവശ്യത്തിന് ഭൂമി ഉപയോഗിക്കാമെന്ന് നിബന്ധന 12ൽ പറയുന്നുമുണ്ട്. സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്കാന് തീരുമാനിക്കാത്ത സ്ഥാപനങ്ങളും കെട്ടിടങ്ങളും നിരവധിയുണ്ട്. കെട്ടിടങ്ങൾ നിയമപ്രകാരം പൊളിച്ചുമാറ്റേണ്ടവയാണെന്ന് പറയുമ്പോൾ ഇതിന് നഷ്ടപരിഹാരം ലഭിക്കുമോ എന്നതിലും വ്യക്തതയില്ല. വീടിന് പകരമായി 15 ലക്ഷം രൂപ സാമ്പത്തിക സഹായം എന്ന് സമ്മതപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ടൗണ്‍ഷിപ്പില്‍ എത്ര സെന്റ് ഭൂമിയാണെന്ന് ലഭ്യമാക്കുകയെന്ന് വ്യക്തമാക്കുന്നില്ല. വീടും ഭൂമിയും (ഒരു റസിഡന്‍ഷ്യല്‍ യൂനിറ്റ്) എന്നാണ് സമ്മതപത്രത്തിലുള്ളത്.
ആദ്യം 10 സെന്റ് എന്നും പിന്നീട് എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ചു സെന്റ് എന്നും ഏറ്റവും ഒടുവിൽ ഏഴു സെന്റില്‍ വീട് നിര്‍മിക്കുമെന്നുമാണ് സർക്കാർ പറയുന്നത്.
ലിസ്റ്റ് വെട്ടിച്ചുരുക്കിയും സ്വകാര്യ സംഘടനക-വ്യക്തികൾ സ്പോൺസർ ചെയ്ത വീടുകളുടെ ലിസ്റ്റിലേക്ക് പലരും പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ടൗണ്‍ഷിപ്പില്‍ 10 സെന്റില്‍ വീട് നിര്‍മിക്കണമെന്നാണ് ദുരന്ത ബാധിതരുടെ ആവശ്യം. കൂടാതെ, 12 വർഷത്തിനുള്ളിൽ കൈമാറ്റം ഉൾെപ്പടെ അനുവദിക്കില്ലെന്നും നിബന്ധനയിൽ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷമേ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകുകയുള്ളുവെന്ന നിലപാടിലാണു ദുരന്തബാധിതർ.
ടൗൺഷിപ്പിൽ വീട് നിർമിക്കുന്നതിന് നിർമാണ സാമഗ്രികൾ സ്പോൺസർ ചെയ്യപ്പെടുന്നത് കൂടാതെ 20 ലക്ഷമാണ് സർക്കാർ കണക്കാക്കിയത്. എന്നാൽ, ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലത്തിനും വീടിനും അനുവദിക്കുന്നത് 15 ലക്ഷം മാത്രമാണ്.
ഇത് അംഗീകരിക്കാനാകില്ലെന്നും ഭൂമിയുടെ വിപണി വില കൂടി കണക്കിലെടുത്ത് കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നുമാണ് ദുരന്തബാധിതരുടെ ആവശ്യം. ഒന്നാംഘട്ട അന്തിമ പട്ടികയിലുള്ളവരെ തിങ്കളാഴ്ച മുതൽ മൂന്നു ദിവസം കലക്ടർ ഡി.ആർ.മേഘശ്രീ കലക്ടറേറ്റിൽ നേരിട്ടു കേൾക്കുന്നുണ്ട്.
ദുരന്തബാധിതർ സമരമുഖത്തേക്ക്
അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി ഗുണഭോക്തൃ പട്ടിക വിപുലീകരിക്കണമെന്നും പുനരധിവാസവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ചൂരൽമല സ്കൂൾ റോഡ് ജനകീയ സമിതിയും സമരത്തിനൊരുങ്ങുന്നു.
അതീവ ദുരന്ത സാധ്യതാ മേഖലയായ ചൂരൽമല സ്കൂൾ റോഡ് മുതൽ പടവെട്ടിക്കുന്ന് വരെയുള്ള മുഴുവൻ കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് 12നു രാവിലെ എട്ട് മുതൽ ചൂരൽമലയിൽ കുത്തിയിരിപ്പ് സമരം നടത്തുക.
അതീവ ദുരന്ത സാധ്യതാ മേഖലയായിട്ടും പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങൾ പുനരധിവാസ പട്ടികകളിൽ ഉൾപ്പെട്ടിട്ടില്ല. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക, ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ മുഴുവൻ പേർക്കും സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് കലക്ടറേറ്റ് ഉപരോധിക്കും. ആധാർ കാർഡുകളും റേഷൻ കാർഡുകളും സർക്കാരിലേക്ക് തിരികെ നൽകി പ്രതിഷേധിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.