ഡോക്ടര്‍മാരുടെ പരിശോധന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന
text_fieldsമാനന്തവാടി: നോണ്‍ പ്രാക്ടീസ് അലവന്‍സ് കൈപ്പറ്റുന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പരിശോധന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
മാനന്തവാടി, കല്പറ്റ, സുൽത്താൻ ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി.
വ്യാഴാഴ്ച വൈകീട്ട് നാല് മുതല്‍ ഏഴ് വരെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ച മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരില്‍ ഒരാളും ആരോഗ്യ വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ നാലു പേരെയും വിജിലന്‍സ് കണ്ടെത്തി.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടാണ് ജില്ലയിലും പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടുള്ളുവെന്നതും സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നഴ്സിന്റെയോ ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താന്‍ പാടില്ലയെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാന്‍ പാടില്ലായെന്നുമുള്ള നിബന്ധനകള്‍ ഡോക്ടര്‍മാര്‍ ലംഘിച്ചതായും കണ്ടെത്തി.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കൈമാറി.
ജില്ലയിലെ പരിശോധനകള്‍ക്ക് വിജിലന്‍സ് ഡി.വൈ.എസ്പി ഷാജി വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ എ.യു. ജയപ്രകാശ്, ടി. മനോഹരന്, പി.എസ്. സജീവ് സംജിത്ഖാന് എന്നിവര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.