തരുവണയിൽ അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കാതെ നവീകരണം
text_fieldsമാനന്തവാടി: 20 വര്‍ഷത്തിലധികം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കാതെ അതിനുമുകളിൽ ഒമ്പതു ലക്ഷം രൂപ ചിലവില്‍ നവീകരണ പ്രവൃത്തി നടത്തുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ടൗണിലാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് അശാസ്ത്രീയ നിര്‍മാണം നടക്കുന്നത്.
2000-2005 കാലഘട്ടത്തില്‍ തരുവണ ടൗണില്‍ മൂന്നും കൂടിയ ജങ്ഷനില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നിലവില്‍ അപകടാവസ്ഥയിലാണ്. കോണ്ക്രീറ്റുകള് അടര്‍ന്ന് വീണ് സ്ലാബിന്റെ തുരുമ്പെടുത്ത കമ്പികള്‍ പുറത്ത് കാണുന്നുണ്ട്. ഇത് പൊളിച്ചുമാറ്റണമെന്ന് നേരത്തെ പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പുതിയ ട്രാഫിക് പരിഷ്കാര പ്രകാരം ഇവിടെ ബസുകളൊന്നും യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്താറില്ല. നോപാര്‍ക്കിങ് ഏരിയയുമാണ്.
എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് വെള്ളമുണ്ട ഭാഗത്തേക്ക് പോവേണ്ട യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തനുവദിച്ച ഒമ്പതു ലക്ഷം രൂപ ചിലവിലാണ് അലൂമിനിയം പൈപ്പകളുപയോഗിച്ച് പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ പുതിയ മേൽക്കൂര നിർമിക്കുന്നത്. ഇതിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ജില്ല ദുരന്തനിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ജില്ല കലക്ടര്‍ ഇതു സംബന്ധിച്ച് വിശദീകരണം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സമീപത്തെ കെട്ടിട ഉടമ ഹൈകോടതിയെ സമീപിക്കുകയും ഹരജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് വെള്ളമുണ്ട പൊലീസ് സംരക്ഷണത്തോടെ ഞായറാഴ്ച രാവിലെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്.
കഴിഞ്ഞ മാസം ടൗണിലെ പൊതുകിണര്‍ അശാസ്ത്രീയമായി നവീകരണ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയും പിന്നീട് ചര്‍ച്ച നടത്തി മലിനജലം കിണറിലെത്താത്ത വിധം നവീകരിക്കുകയും ചെയ്തിരുന്നു. പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയ ശേഷം യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ പുതിയത് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.