നൂറിലധികം കുടുംബങ്ങൾക്ക് ഭീഷണിയായി സ്വകാര്യതോട്ടത്തിലെ അണക്കെട്ട്
text_fields1. മേപ്പാടി കല്ലുമലയിലെ സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ അപകട ഭീഷണിയായ അണക്കെട്ട്, 2. മേപ്പാടി കല്ലുമലയിലെ തകർന്നു
തുടങ്ങിയ ഡാമിന്റെ അടിഭാഗം
മേപ്പാടി: മണിക്കുന്ന് മലയടിവാരത്തിൽ 22ാം വാർഡിൽപ്പെട്ട കല്ലുമലയിൽ കോട്ടനാട് എസ്റ്റേറ്റ് 2009 ൽ നിർമിച്ച അണക്കെട്ട് താഴെ ഭാഗത്തുള്ള നൂറിലധികം കുടുംബങ്ങൾക്ക് അപകടഭീഷണിയാകുന്നുവെന്ന് പരാതി. 15 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ചെക്ക്ഡാം നിർമിക്കാനുള്ള അനുമതിയുടെ മറവിലാണ് 85 മീറ്റർ നീളവും 40 അടിയോളം ഉയരവുമുള്ള അണക്കെട്ട് നിർമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
സ്വകാര്യ വ്യക്തിക്ക് കരാർ നൽകി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് 2009 ൽ അണക്കെട്ടിന്റെ നിർമാണം നടന്നതെന്നും അണക്കെട്ട് തകർച്ച ഭീഷണിയിലാണെന്നും നാട്ടുകാർ പറയുന്നു. ചൂരൽമല ദുരന്തം, ഭൂചലന ഭീഷണി എന്നിവ കൂടിയായപ്പോൾ ബലക്ഷയമുള്ള അണക്കെട്ട് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
ചെക്ക്ഡാം നിർമിക്കുന്നതിനാണ് ഗ്രാമപഞ്ചായത്തിൽനിന്ന് അനുമതി വാങ്ങിയത്. എന്നാൽ, 85 മീറ്ററോളം നീളമുള്ള വലിയൊരണക്കെട്ടാണ് അതിന്റെ മറവിൽ 2009 ൽ എസ്റ്റേറ്റ് നിർമിച്ചത്. അതുതന്നെ സാങ്കേതിക വൈദഗ്ധ്യമൊന്നുമില്ലാത്ത സ്വകാര്യ കരാറുകാരനാണ് നിർമിച്ചതും.
2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തസമയത്തുതന്നെ അണക്കെട്ട് ഭീഷണി ഉയത്തുന്നതായി പരാതികളുണ്ടായിരുന്നു. മണിക്കുന്ന് മലയിൽനിന്ന് ഉദ്ഭവിക്കുന്ന നാലോ അഞ്ചോ നീർച്ചാലുകൾ തടഞ്ഞു നിർത്തിയാണ് അണക്കെട്ടിന്റെ നിർമാണം. 75 ലക്ഷത്തിലധികം ലിറ്റർ ജലസംഭരണ ശേഷിയുണ്ട് ഡാമിന് എന്നാണ് കണക്കാക്കുന്നത്.
അനുമതിയുള്ളതിന്റെ ഇരട്ടിയിലധികം വലിപ്പത്തിൽ ഡാം നിർമിച്ചത് ശ്രദ്ധയിൽപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതർ കണ്ണടച്ചുവെന്നും ആക്ഷേപമുണ്ട്. പൊട്ടലും വിള്ളലുമൊക്കെയായി ഡാം ഇപ്പോൾ തകർച്ച ഭീഷണിയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഡാം തകർന്നാൽ വലിയ ദുരന്തമാകും. നാട്ടുകാരുടെ പരാതിയനുസരിച്ച് ഡാമിന്റെ ബലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പൊതുമരാമത്ത് വകുപ്പ് എൻജിനീയറിങ്ങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 75 ലക്ഷം ലിറ്റർ ശേഷിയുള്ള ജലബോംബ് തലക്ക് മുകളിൽ നിൽക്കുമ്പോൾ സ്വസ്ഥമായി കിടന്നുറങ്ങാൻ പോലുമാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.