കടലില്ലാത്ത വയനാട്ടിൽ സമുദ്രവിസ്മയങ്ങളുമായി ഓഷ്യാനസ്
text_fieldsപനമരം: കടലിന്റെ വിസ്മയക്കാഴ്ചകളുമായി ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ പനമരം ആര്യന്നൂർ വയലിൽ ആരംഭിച്ചു. മേയ് 14 വരെയാണ് പ്രദർശനം. വെള്ളിയാഴ്ച വൈകീട്ട് പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. 6.5 കോടി രൂപ ചെലവില്‍ 200 അടി നീളത്തില്‍ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന പോര്‍ട്ടബ്ള്‍ ടണല്‍ അക്വോറിയത്തില് കടലിന്റെ അടിത്തട്ടിലെ അത്ഭുതക്കാഴ്ചകള്‍ ആവിഷ്ക്കരിക്കുന്നതാണ് പ്രദര്‍ശനമെന്ന് നീല്‍ എന്റര്ടൈന്മെന്റ്സ് മാനേജിങ് ഡയറക്ടര്‍ കെ.കെ. നിമില്‍ അറിയിച്ചു.
ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കാഴ്ചകള്‍ കാണത്തക്ക വിധത്തിലുള്ള രൂപകൽപന കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാക്കും. നിറം മാറുന്ന നീരാളി, വിവിധ വര്‍ണങ്ങളിലുള്ള കടല്‍പാമ്പുകള്‍, പുഷ്പങ്ങളെ പോലെ തോന്നിക്കുന്ന ഫ്ലെഡ്ജ് ഇനത്തില്‍പെട്ട മത്സ്യങ്ങള്‍, വവ്വാലിന്റെ മുഖമുള്ള ആസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ തെരണ്ടി-സ്രാവ് ഇനങ്ങള്‍, ഹണിമൂണ്‍ എന്നറിയപ്പെടുന്ന കടല്‍ച്ചെടികള്‍, 80 കി.ഗ്രാം ഭാരം വരുന്ന രാത്രികാലങ്ങളില്‍ മനുഷ്യ ശബ്ദത്തില്‍ കരയുന്ന റെഡ് കാറ്റ് തുടങ്ങിയ ഇനങ്ങള്‍ പ്രദര്‍ശനത്തിലെ വിസ്മയക്കാഴ്ചകളാണ്. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചക്ക് രണ്ടുമുതല്‍ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയുമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 9 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാന്‍ഡ് ആര്‍ട്ട്, ക്ലേ ആര്‍ട്ട്, ഫണ്‍ ഗെയിം, അമ്യൂസ്മെന്റ് പാര്‍ക്ക്, നാടന്‍-വിദേശ രുചിക്കൂട്ടൊരുക്കുന്ന ഫുഡ്കോര്‍ട്ട് എന്നിവയുള്‍പ്പെടുന്ന പ്രദര്‍ശന നഗരി അന്തര്‍ദേശീയ നിലവാരത്തിലാണ് സജ്ജീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തോട്ടട സ്വദേശിയായ കെ.കെ. നിമിലിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ പദ്ധതിക്ക് ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ ടണലിനുള്ള അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്, യു.ആര്.എഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയ പത്തോളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.