റോഡ് തകർന്നു; ചേകാടിയിലേക്കുള്ള യാത്ര ദുസ്സഹം
text_fieldsതകർന്ന ചേകാടി റോഡ്
പുൽപള്ളി: വനഗ്രാമമായ ചേകാടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് യോഗ്യമല്ലാത്ത വിധം തകർന്നു. ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഇതുവഴി ഓടുന്നത്. റോഡിന്‍റെ തകർച്ചയാൽ ഇതിന്റെ ഓട്ടം പലദിവസവും മുടങ്ങുന്നുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നാട്ടുകാർ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
വനപാത ഉൾപ്പെടുന്ന ഭാഗമാണ് കൂടുതൽ തകർന്നുകിടക്കുന്നത്. പലയിടത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. ചെറുവാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ ആകെയുള്ള റോഡ് തകർന്നത് പ്രദേശത്തുള്ളവരെ ദുരിതത്തിലാക്കുകയാണ്.
വന്യജീവി ശല്യം രൂക്ഷമായ ഇവിടെ അസുഖബാധിതരായവരെ ഉൾപ്പെടെ ടൗണിലേക്ക് കൊണ്ടുവരണമെങ്കിൽ ഈ റോഡാണ് ആശ്രയം. വന്യജീവി ശല്യം രൂക്ഷമായ മേഖലയിൽ ആനയടക്കമുള്ള മൃഗങ്ങളെ മിക്കപ്പോഴും റോഡിൽ കാണാം. അതിനാൽ ടൗണിൽ നിന്ന് ടാക്സി വിളിച്ചാൽ പോലും പലരും ഈ വഴി വരാൻ മടിക്കുന്നു.
റോഡ് തകർന്നതോടെ വാഹനങ്ങൾ ഒട്ടുംവരാത്ത അവസ്ഥയാണ്. റോഡ് പാടേ തകർന്നിട്ടും നന്നാക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉദയക്കര മുതൽ ചേകാടി വരെയുള്ള ഭാഗമാണ് വാഹന ഗതാഗതത്തിന് പറ്റാത്ത വിധം തകർന്നുകിടക്കുന്നത്.
അതേസമയം ചേകാടിയിലേക്കുള്ള റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിന് ജില്ല പഞ്ചായത്തിന്‍റെയും പഞ്ചായത്തിന്‍റെയും 75 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ടെന്നും പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു.
റോഡിന് സമീപത്തെ മരങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് റോഡ് ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി വൈകാതെ തുടങ്ങുമെന്നും ആം ആദ്മി പാർട്ടി നടത്തുന്ന സമരം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.