അമരക്കുനിയിലെ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി
text_fieldsസുൽത്താൻ ബത്തേരി: പുൽപള്ളി അമരക്കുനിയിൽ നിന്നും വനം വകുപ്പ് പിടികൂടിയ എട്ടു വയസ്സുള്ള പെൺ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് കടുവയെ കുപ്പാടി വന്യമൃഗ പരിപാലന കേന്ദ്രത്തിൽനിന്നും മൃഗശാലയിലേക്ക് കൊണ്ടുപോയത്. മൃഗശാലയിൽനിന്നും കടുവക്ക് കൂടുതൽ ചികിത്സ കൊടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.
കടുവയെ മൃഗശാലയിലേക്ക് മാറ്റാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. വനം വകുപ്പിന്റെ പ്രത്യേക ആംബുലൻസ് ലോറിയിലാണ് കടുവയെ കൊണ്ടുപോയത്. അരീക്കോട്, പെരിന്തൽമണ്ണ, തൃശൂർ, എം.സി റോഡ് എന്നിവിടങ്ങളിൽ കടുവയെ വഹിച്ചുള്ള ലോറിക്ക് പ്രത്യേകം സ്റ്റോപ്പുകൾ അനുവദിച്ചു. കടുവയെ പരിപാലിക്കുന്ന നഴ്സുമാർ ഈ സ്റ്റോപ്പുകളിൽവെച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ഡോ. അജേഷ് മോഹൻദാസ്, റേഞ്ച് ഓഫിസർ രാജീവ് കുമാർ തുടങ്ങിയവർ ലോറിയെ അനുഗമിച്ചു. തിങ്കളാഴ്ച വെളുപ്പിന് കടുവ തിരുവനന്തപുരം മൃഗശാലയിലെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.