പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: കേണിച്ചിറ അതിരാറ്റുകുന്നില്‍ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കേണിച്ചിറ സ്വദേശികളായ അതിരാറ്റുകുന്ന് മറ്റത്തില്‍ എം.സി. ഷാജി (51), എം.സി. ഷിജു (46), മാപ്പാനിക്കാട്ട് എം.ജെ. ഷിബു (48), ഇടപ്പുളവില് സി.കെ. ഷാജന് (53), കേളമംഗലം കോളനിയിലെ കെ.ബി. രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കേണിച്ചിറ, നടവയല്‍, കൂളിവയല്‍ സ്വദേശികളായ മൂന്ന് കൂട്ടുപ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതിരാറ്റുകുന്നിലെ ഷാജിയുടെ വീട്ടില്‍നിന്നു പാകം ചെയ്ത രണ്ട് കിലോയോളം വരുന്ന പുള്ളിമാന്റെ ഇറച്ചി ഇരുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. അനന്തെൻറ നേതൃത്വത്തില്‍ പിടിച്ചെടുത്തു. കേളമംഗലം വനത്തിനകത്ത് കെണിയൊരുക്കി പുള്ളിമാനെ പിടികൂടിയ പ്രതികള്‍ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി വില്പന നടത്തുകയായിരുന്നെന്ന് വനം വകുപ്പ് അറിയിച്ചു.
പുള്ളിമാന്റെ ജഡാവശിഷ്ടങ്ങള്‍ തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരവും വനത്തില്‍ അതിക്രമിച്ച് കടന്നതിന് കേരള വന നിയമപ്രകാരവും കേസെടുത്തു. കൂടുതല്‍ പ്രതികളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ചെതലയം റേഞ്ച് ഓഫിസര്‍ കെ.ജെ. ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.