കടുവ ഭീതിയിൽ സുൽത്താൻ ബത്തേരി
text_fieldsസുൽത്താൻ ബത്തേരി: അടുത്ത കാലത്തായി സുൽത്താൻ ബത്തേരി മേഖലയിൽ കടുവ ശല്യം ഏറുമ്പോഴും ശാശ്വതമായ പരിഹാരം കാണാനാവാതെ വനം വകുപ്പ്.
വളത്തുമൃഗങ്ങളെയും മറ്റും കടുവ ആക്രമിക്കുമ്പോൾ അവിടെയെത്തി പരിശോധന നടത്തി പോകുന്നതല്ലാതെ വീണ്ടും കടുവ എത്താതിരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ഏറ്റവും ഒടുവിൽ ശനിയാഴ്ച വെളുപ്പിന് കുപ്പാടിക്കടുത്ത് ആർമാട് പാപ്പാളി മത്തായുടെ ആടിനെയാണ് കടുവ ആക്രമിച്ചത്.
ചെതലയം, കുപ്പാടി, മുത്തങ്ങ കാടുകളിൽനിന്നാണ് സുൽത്താൻ ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിൽ കടുവ എത്തുന്നത്. വനയോര ഗ്രാമങ്ങൾ കടന്ന്, വനത്തിൽനിന്ന് ഏറെ കിലോമീറ്റുകൾ അകലെയുള്ള സ്ഥലങ്ങളിൽ പോലും കടുവ എത്തുന്നത് ഭീതി വർധിപ്പിക്കുന്നു.
ചെതലയം കാടിനോട് ചേർന്ന പ്രദേശങ്ങളാണ് പൂതാടി പഞ്ചായത്തിലെ അരിവയൽ, സിസി, വാകേരി എന്നിവ. ഇവിടെ ഒരാഴ്ച മുമ്പുവരെ കടുവ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചിന് നമ്പീശൻ കവലയിലെ ഇളവനപ്പുറത്ത് ശിവദാസിെൻറ പശുക്കിടാവിനെ ആക്രമിച്ചിരുന്നു. ഇതിന് ഒരു മാസം മുമ്പ് വാകേരിയിൽനിന്ന് കൂടുവെച്ച് ഒരു കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു.
പിടികൂടിയ കടുവയെ മുത്തങ്ങക്കടുത്ത് തുറന്നുവിട്ടു. ഇതു തന്നെയാണ് വീണ്ടും എത്തിയതെന്ന് സംശയിക്കുന്നതായി നമ്പീശൻകവലയിലെ നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് പഴുപ്പത്തൂരിലും കടുവ എത്തി. മാനിനെയാണ് കൊന്നത്. ശനിയാഴ്ച വെളുപ്പിന് കുപ്പാടി ആർമാടിൽ എത്തിയത് പഴുപ്പത്തൂരിൽ എത്തിയ കടുവതന്നെയാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
പൂതാടി പഞ്ചായത്ത് ചെതലയം കാടിനോടാണ് ചേർന്നുകിടക്കുന്നത്. ഇവിടെ നിന്നും വാകേരി വഴി സുൽത്താൻ ബത്തേരി നഗരസഭയിൽപെട്ട ബീനാച്ചിയിൽ എത്താൻ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാൽ മതി.
കാട് മൂടിയ ബീനാച്ചി എസ്റ്റേറ്റിൽ കടുവകൾ തങ്ങുന്നതായി വനം അധികാരികൾ വ്യക്തമാക്കിയിരുന്നു. എട്ടു മാസം മുമ്പ് പൂതിക്കാട്, മണിച്ചിറ ഭാഗങ്ങളിൽ മൂന്ന് കടുവകൾ ഒന്നിച്ചെത്തിയത് ബീനാച്ചിയിൽനിന്നായിരുന്നു. ഇവ ബീനാച്ചിയിൽനിന്ന് വിട്ടുപോയതായി ഇതുവരെ ഒരു തെളിവുമില്ല. ഈ മേഖലയിൽ മാത്രം നിരവധി വളർത്തുമൃഗങ്ങളും കാട്ടുപന്നികളും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
മൃഗങ്ങളെ കടുവ ആക്രമിക്കുമ്പോൾ സ്ഥലത്തെത്തുന്ന വനം അധികാരികൾ നാട്ടുകാരെ സമാധാനിപ്പിക്കാൻ കാമറകൾ സ്ഥാപിക്കും. ശനിയാഴ്ച കുപ്പാടിയിലും ഈ രീതി കൈക്കൊണ്ടു. കടുവയുടെ ഫോട്ടോ എടുക്കാമെന്നല്ലാതെ ഇതുകൊണ്ട് ഒരു പ്രയോജനമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കൂട് സ്ഥാപിച്ച് പിടികൂടി മൃഗശാലയിലേക്ക് മാറ്റിയാൽ അൽപമെങ്കിലും ആശ്വസമാവും.
2018ലെ കണക്കനുസരിച്ച് ജില്ലയിൽ 120 കടുവകളാണ് ഉണ്ടായിരുന്നത്. അന്നുണ്ടായിരുന്നതിലും കൂടുതൽ കടുവ സാന്നിധ്യം ഇന്ന് ജനവാസ മേഖലകളിൽ അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ ജില്ലയിൽ നടക്കുന്ന കടുവ കണക്കെടുപ്പിെൻറ ഫലം പുറത്തു വന്നാലേ ജനവാസ കേന്ദ്രങ്ങളിൽ കടുവ ശല്യം കൂടുന്നതിെൻറ യാഥാർഥ കാരണം വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.