വിദ്യാർഥിയെ മർദിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസെടുത്തു
text_fieldsശബരീനാഥ്
സുൽത്താൻ ബത്തേരി: മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. ആറ് വിദ്യാർഥികൾക്കെതിരെയാണ് അസഭ്യം പറയൽ, തടഞ്ഞുവെക്കൽ, മർദനം, ആയുധം ഉപയോഗിച്ചുള്ള പരിക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
മർദനമേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരീനാഥിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്.
സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ ശബരീനാഥനെ ഏതാനും വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ലാസിൽനിന്നിറക്കി കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. റാഗിങ്ങിന്റെ മറവിലാണ് ആക്രമണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അമ്പലവയൽ എം.ജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ-സ്മിത ദമ്പതികളുടെ മകനായ ശബരിനാഥ് ഈ വർഷമാണ് മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നത്.
സംഭവത്തിൽ ഏതാനും വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ, റാഗിങ്ങാണെന്ന ആരോപണം സ്കൂളുമായി ബന്ധപ്പെട്ടവർ നിഷേധിക്കുന്നുണ്ട്. വിദ്യാർഥികൾ തമ്മിലുള്ള മറ്റെന്തെങ്കിലും കാരണമായിരിക്കാമെന്നാണ് അവർ പറയുന്നത്. വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ-അക്കാദമിക്സ് എ. അബൂബക്കറിനെയാണ് മന്ത്രി ചുമതലപ്പെടുത്തിയത്.
അതിനിടെ, സ്കൂളിൽ വിളിച്ചുചേർത്ത അടിയന്തര പി.ടി.എ കമ്മിറ്റി യോഗം അന്വേഷണം നടത്താൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ അന്വേഷണ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ ഡി.ഡി.ഇക്ക് കൈമാറും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.