രാഷ്ട്രീയ വിവാദങ്ങൾക്കിടെ സുൽത്താൻ ബത്തേരി ബൈപാസ് തുറന്നു
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന രാജീവ് ഗാന്ധി ബൈപാസ് റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഞായറാഴ്ച രാവിലെ ചുള്ളിയോട് റോഡ് ജങ്ഷനിൽ ഒരുക്കിയ ചടങ്ങിൽ നഗരസഭ ചെയർമാൻ ടി.എൽ. സാബുവാണ് ഉദ്ഘാടനം ചെയ്തത്.
ഡെപ്യൂട്ടി ചെയർപേഴ്സൻ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സി.കെ. സഹദേവൻ, എൽസി പൗലോസ്, ബാബു അബ്ദുറഹ്മാൻ, പി.കെ. സുമതി, സെക്രട്ടറി അലി അസ്കർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിൽനിന്ന് പ്രതിപക്ഷമായ യു.ഡി.എഫ് വിട്ടുനിന്നു.
റോഡ് നിർമാണത്തിൽ യു.ഡി.എഫ് വഹിച്ച പങ്കിനെ നഗരസഭ നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
ആരോപണ, പ്രത്യാരോപണങ്ങളുമായി യു.ഡി.എഫും ഭരണസമിതിയും
സുൽത്താൻ ബത്തേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് റോഡിെൻറ ഉദ്ഘാടനം സംബന്ധിച്ച് യു.ഡി.എഫും ഭരണ കക്ഷിയും നേർക്കുനേർ. യു.ഡി.എഫ് ഉദ്ഘാടനച്ചടങ്ങിൽനിന്നു വിട്ടുനിന്നതാണ് വിവാദമായത്.
യു.ഡി.എഫ് നയത്തെ ശക്തമായ രീതിയിൽ ഭരണസമിതി അംഗങ്ങൾ വിമർശിക്കുമ്പോൾ മറു ആരോപണങ്ങളും ഉയരുന്നുണ്ട്. റോഡ് നിർമാണത്തിൽ യു.ഡി.എഫ് വഹിച്ച പങ്കിനെ പരസ്യമായി നിഷേധിക്കുന്ന ചെയർമാെൻറ നിലപാട് അപഹാസ്യമാണെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ചടങ്ങിൽ സ്വാഗതം പറയേണ്ട ഡിവിഷൻ കൗൺസിലർ യു.ഡി.എഫുകാരനായതിനാൽ സ്വാഗതം തന്നെ ഒഴിവാക്കി. സ്ഥലം വിട്ടുകൊടുത്തവരുടെ പേരുവെച്ചപ്പോൾ കക്കോടൻ മമ്മുഹാജി, കക്കോടൻ കാദർ എന്നിവരെ ഒഴിവാക്കി.
അധികാരഭ്രമം ബാധിച്ച ചെയർമാന് രാഷ്ട്രീയ മര്യാദയില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫിെൻറ വിട്ടുനിൽക്കൽ കൊതിക്കെറുവുകൊണ്ടാണെന്ന് ചെയർമാൻ ടി.എൽ. സാബു തിരിച്ചടിച്ചു. രാജീവ് ഗാന്ധിയുടെ പേരിലുള്ള ബൈപാസ് യു.ഡി.എഫ് ബഹിഷ്കരിച്ചപ്പോൾ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമായി.
നഗരസഭയുടെ പൊതുപരിപാടിയിൽ സ്വാഗതവും അധ്യക്ഷതയും വഹിക്കേണ്ടത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരാണ്. മുമ്പത്തെ സ്ഥലമുടമകളുടെ പേര് വെക്കേണ്ട കാര്യം നഗരസഭക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചുള്ളിയോട് റോഡിൽനിന്ന് തുടങ്ങുന്ന ബൈപാസ് റോഡ് കൈപ്പഞ്ചേരി വഴി ചുങ്കം പുതിയ ബസ്സ്റ്റാൻഡിനടുത്താണ് അവസാനിക്കുന്നത്. രണ്ടു കിലോമീറ്ററിനടുത്താണ് ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.