പൊന്നുവയലിനെ വിറപ്പിച്ച പുലിയെ കൂട്ടിലാക്കി
text_fieldsപൊന്നുവയൽ ഭാഗത്ത് ഭീതിപരത്തിയ പുള്ളിപ്പുലി കൂട്ടിലായപ്പോൾ
ഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റിനു സമീപം പൊന്നു വയലിനെ വിറപ്പിച്ച പുള്ളിപ്പുലിയെ കൂട്ടിലാക്കി കൊണ്ടുപോയി. കഴിഞ്ഞ നാല് ദിവസമായി പുലി പൊന്നുവയൽ, അഞ്ചുക്കുന്ന്, ഒറ്റുവയൽ, പാലം വയൽ, ദേവൻ എസ്റ്റേറ്റ് ഭാഗത്തെ ജനങ്ങളെ ഭീതിയിലാക്കിയത്. പൊന്നുവയലിലെ പരേതനായ അപ്പുവിന്റെയും കുര്യാക്കോസ് എന്നിവരുടെ പറമ്പിലാണ് ആദ്യം പുലിയെ പ്രദേശവാസികൾ കണ്ടത്.
കാലിനേറ്റ പരിക്ക് കാരണം പുലിക്ക് പെട്ടെന്ന് ഓടാൻ പറ്റാത്ത സാഹചര്യമായതിനാൽ പുലിക്ക് സമീപം വരെ ചെന്ന് നോക്കാനും മൊബെലിൽ വരെ പടം പിടിക്കാനും ചിലർക്ക് കഴിഞ്ഞിരുന്നു.
സമീപത്തെ വളപ്പുകളിൽ പതുങ്ങിയിരുന്ന പുലി പിന്നീട് ദേവൻ എസ്റ്റേറ്റ് ഭാഗത്തെ ചായക്കാടിലേക്ക് കയറി. പരിപാലനം ഇല്ലാത്തതിനാൽ തേയിലച്ചെടികൾ വളർന്ന് നിൽക്കുന്നതും കാട് മൂടിയതും കാരണം നാല് ദിവസായി വന പാലകൾ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഇതോടെ കൂടുവെച്ച് പിടികൂടുകയായിരുന്നു. ശനിയാഴ്ച രാത്രി പുലി കൂട്ടിൽ കുടുങ്ങിയെങ്കിലും ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് പുലിയെ കൊണ്ടുപോവാനുള്ള നടപടികൾ സ്വീകരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ മുതുമല കടുവ സങ്കേതത്തിലെ കോൺഗ്രസ് മട്ടത്ത് കൊണ്ട് പോയി വിട്ടതായും വെറ്ററിനറി ഡോക്ടർ പരിശോധിച്ചതിൽ അഞ്ച് വയസ്സുള്ള ആൺ പുലിയാണന്നും സ്ഥിരീകരിച്ചിരുന്നു. ആർ.ആർ ടീമും തിരച്ചിലിന് മറ്റ് വനപാലകരെ സഹായിച്ചു.
ലക്കി ഹില്ലിൽ പുലി രണ്ട് ആടുകളെ കൊന്നു
മൂപ്പൈനാട്: പഞ്ചായത്തിലെ ജനവാസ മേഖലയായ ലക്കി ഹിൽ പ്രദേശത്തെ ജനങ്ങൾ പുലി ഭീതിയിൽ. കുണ്ടുകുളം മനാഫിന്റെ കൂട്ടിൽ കെട്ടിയിട്ടിരുന്ന എട്ട് ആടുകളിൽ രണ്ടു ആടുകളെ ശനിയാഴ്ച രാത്രി പുലി ആക്രമിച്ചു കൊന്നതോടെയാണ് പ്രദേശത്തുകാർക്ക് ഉറക്കം നഷ്ടപ്പെട്ടത്. ഒരു വയസ്സ്, 10 മാസം എന്നിങ്ങനെ പ്രായമുള്ള ആടുകളെയാണ് പുലി കൊന്നത്. ഒരാടിനെ കുറെ ഭാഗം ഭക്ഷിച്ച ശേഷം കൂടിന്റെ പരിസരത്തു തന്നെ ഉപേക്ഷിക്കുകയും രണ്ടാമത്തേതിനെ പുലി കൊണ്ടു പോവുകയും ചെയ്തു.
വനം വകുപ്പധികൃതർ പ്രദേശത്ത് പരിശോധന നടത്തുന്നു
ഏതു നിമിഷവും പുലികൾ നാട്ടിലിറങ്ങിയേക്കാം എന്ന ഭീതിയിലണ് പ്രദേശത്തുകാർ. വളർത്തു നായകളെ അടക്കം ലക്കി ഹില്ലിൽ നിന്ന് മുമ്പും പുലി പിടിച്ചു കൊന്നിട്ടുണ്ട്. ഉറപ്പുള്ള ഇരുമ്പ് കൂട്ടിൽ നിന്നാണ് മനാഫിന്റെ ആടുകളെ പുലി പിടിച്ചത്.
അതിനാൽ പ്രദേശത്തുള്ള വളർത്തു മൃഗങ്ങൾ സുരക്ഷിതരല്ല എന്ന അവസ്ഥയാണ്. പുലി ഭീതിയകറ്റാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പുലിയെ കൂടുവെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.