ജില്ല വികസന ഫണ്ട് വിനിയോഗം; വയനാട് തദ്ദേശ സ്ഥാപനതലത്തില്‍ ചെലവഴിച്ചത് 14.64 ശതമാനം
text_fieldsകൽപറ്റ: ജില്ല വികസന ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനതലത്തില്‍ ജില്ല ഇതുവരെ ചെലവഴിച്ചത് 14.64 ശതമാനം. ജില്ല ആസൂത്രണ സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച് വിലയിരുത്തൽ നടന്നത്. വികസന ഫണ്ട് വിനിയോഗത്തിൽ ജില്ല സംസ്ഥാനതലത്തില്‍ എട്ടാം സ്ഥാനത്താണ്. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണമെന്ന് യോഗം നിർദേശം നല്കി.
സെപ്റ്റംബര്‍ മാസത്തില്‍ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മപദ്ധതി ആസൂത്രണം ചെയ്യണം. ആഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ അവലോകനം നടത്തണം. മൂന്നുമാസത്തിനുള്ളില്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണം. 2023-24 വാര്‍ഷിക പദ്ധതിയുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. 2021-22ലെ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗവും യോഗം വിലയിരുത്തി. 2022-23ലെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികൾ തയാറാക്കി ആസൂത്രണ സമിതിക്ക് നല്‍കണമെന്നും യോഗം നിർദേശിച്ചു. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. തദ്ദേശ സ്ഥാപന തലത്തില്‍ പി.ഇ.സി മീറ്റിങ് ചേര്‍ന്ന് വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തണം. സ്പീച്ച് ആൻഡ് ഒക്യുപേഷനല്‍ തെറപ്പി ആവശ്യമുള്ളവര്‍ പഠനവൈകല്യം നേരിടുന്ന കുട്ടികളുടെ പട്ടിക തയാറാക്കി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ക്യാമ്പ് നടത്തി ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണം.
ഏര്‍ലി ഇന്റര്‍വെന്‍ഷന്റെ ഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കിന്റെ പര്യടനം നടത്തുന്ന സ്ഥലങ്ങൾ മുന്‍കൂട്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം. സുല്‍ത്താന്‍ ബത്തേരിയിലെയും പടിഞ്ഞാറത്തറയിലെയും എ.ബി.സി സെന്ററുകളുടെ പുരോഗതിയും യോഗം വിലയിരുത്തി. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ്, നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിന്റെ പുരോഗതിയും ചര്‍ച്ചചെയ്തു. ശുചിത്വ വയനാട് ലക്ഷ്യമാക്കി ശുചിത്വ മിഷന് തയാറാക്കിയ മാസ്റ്റര്‍ പ്ലാൻ യോഗത്തില്‍ അവതരിപ്പിച്ചു. സമഗ്ര കോളനി വികസന പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസര്‍ പി.വി. അനില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.