വഴിയുണ്ടേൽ വോട്ടുണ്ട്; പ്രതിഷേധവുമായി എടത്തിൽ കോളനിവാസികൾ
text_fieldsമഴ പെയ്താൽ ചളിക്കുളമാകുന്ന എടത്തിൽ കോളനി റോഡ്
വെള്ളമുണ്ട: രണ്ട് തെരഞ്ഞെടുപ്പു കഴിഞ്ഞു. റോഡ് നന്നാക്കുമെന്ന വാഗ്ദാനത്തിന് ഒരു പതിറ്റാണ്ട് പ്രായവുമായി. വീണ്ടും തെരഞ്ഞെടുപ്പെത്തിയപ്പോൾ അതേ വാഗ്ദാനം ആവർത്തിക്കുന്നതിൽ പ്രതിഷേധവുമായി ആദിവാസികൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ എടത്തിൽ പണിയ കോളനിയിലേക്കുള്ള ഏക റോഡാണ് പതിറ്റാണ്ടുകളായി പണിപൂർത്തിയാവാതെ കിടക്കുന്നത്.
കോളനിയിൽനിന്നും വയലിെൻറ കരയിലൂടെ നിർമിച്ച റോഡ് സമീപത്തെ പ്രധാന റോഡിനോടുചേർന്ന് കൂട്ടിമുട്ടാതെ എത്തിനിൽക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ഈ ചെറിയ ഭാഗത്തെ റോഡ് നിർമാണം അനന്തമായി നീളുന്നതും നിലവിലെ റോഡ് നന്നാക്കാത്തതും കാരണം നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി ദുരിതത്തിലാണ്. പഞ്ചായത്തിൽനിന്ന് വീട് അനുവദിച്ച പലർക്കും തകർന്ന റോഡിലൂടെ സാധനങ്ങൾ എത്തിക്കേണ്ടി വരുന്നതിനാൽ വീട് നിർമാണവും പാതിയിലാണ്. ചെറുമഴ പെയ്താൽ പോലും ചളിക്കുളമാകുന്ന റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകില്ല. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് റോഡിെൻറ തുടക്കഭാഗം ടാർ ചെയ്തിരുന്നു. തുടർന്ന് കോളനിവരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുമെന്ന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവിടെ ജയിച്ച ഇടതുപക്ഷം ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഭരണസമിതിയുടെ അവസാന കാലത്ത് റോഡിന് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതോടെ റോഡ് നന്നാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മുമ്പ് ടാർ ചെയ്ത ഭാഗം തന്നെ ടാറിങ് നടത്താനുള്ള അണിയറ നീക്കം വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിലർക്ക് അഴിമതി നടത്താനുള്ള നീക്കമാണ് തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്യാതെ ടാർ ചെയ്ത ഭാഗം തന്നെ വീണ്ടും ടാർ ചെയ്യുന്നതിലൂടെ നടക്കുന്നതെന്ന് പരാതിയുണ്ട്. വയൽ വരമ്പത്ത് കൂടെ ഒരാൾക്ക് നടക്കാൻ കഴിയുന്ന വഴിയാണ് പല ഭാഗത്തും നിലവിലുള്ളത്. വാഹനങ്ങൾ എത്തുന്ന റോഡില്ലാത്തതിനാൽ ഇവിടെ അനുവദിക്കുന്ന വീടടക്കമുള്ള നിർമാണ പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരും തയാറാവുന്നില്ല. പുതിയ വാഗ്ദാനങ്ങളുമായി വീണ്ടും പാർട്ടി പ്രവർത്തകരെത്തുമ്പോൾ പ്രദേശവാസികൾ പറയുന്നത്, ആദ്യം റോഡ് പിന്നെ വോട്ട് എന്നാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.